തൃശൂരിൽ 19 പേർക്ക് കൂടി കോവിഡ്; 20 പേർ രോഗമുക്തി നേടി
തൃശൂർ: ജില്ലയിൽ ഞായറാഴ്ച 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച ആകെ രോഗം സ്ഥിരീകരിച്ച 19 പേരിൽ 10 പേർ സെൻ്റിനൽ സർവ്വെലൻസിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിൾ പരിശോധിച്ചതിൽ നിന്നുള്ളതാണ്.
ജൂലൈ 4 ന് ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി(52 പുരുഷൻ), ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 പുരുഷൻ), ജൂലൈ 3 ന് തമിഴ്നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 സ്ത്രീ), (4 പെൺകുട്ടി), ജൂൺ 24 ന് ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25, പുരുഷൻ)
ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43, പുരുഷൻ),ബാംഗ്ളൂരിൽ നിന്ന് വന്ന മാടവന സ്വദേശി(41 , പുരുഷൻ), ജൂൺ 28ന് മസ്ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24 , പുരുഷൻ), ജൂൺ 26ന് ബീഹാറിൽ നിന്ന് ഇരിങ്ങാലക്കുട KSE എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ2 പേർ (23, പുരുഷൻ),(25, പുരുഷൻ), ഇരിങ്ങാലക്കുട KSE സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ(59, പുരുഷൻ), (55, പുരുഷൻ) , മുംബെയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32, പുരുഷൻ), ജൂൺ 24ന് കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 , ആൺകുട്ടി), ജൂൺ 30 ന് ബാംഗ്ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ(42, പുരുഷൻ), നായ്ക്കുളം സ്വദേശി(27, പുരുഷൻ), മേത്തല സ്വദേശി(19, പുരുഷൻ), ജൂലൈ 8 ന് ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി(24, പുരുഷൻ) എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14238 പേരിൽ 14000 പേർ വീടുകളിലും 238 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 41 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 32 പേരെ വിടുതൽ ചെയ്തു. അസുഖബാധിതരായ 400 പേരയെയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും വിട്ടയച്ചത്. ഞായറാഴ്ച 1084 പേരെ നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1880 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ഞായറാഴ്ച 429 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 15553 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 14293 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 1260 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കണം.. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 6265 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ഞായറാഴ്ച 438 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48510 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 123 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 563 പേരെ സ്‌ക്രീൻ ചെയ്തു.
കോവിഡ് 19 രോഗ വ്യാപനം തടയാൻ തൃശ്ശൂരിൽ കർശന നിയന്ത്രണം
കോവിഡ് 19 ക്ലസ്റ്റർ വ്യാപനം തടയാൻ തൃശ്ശൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാർക്കറ്റുകളിലെയും കടകളിൽ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും . കാർഡില്ലാത്തവരെ മാർക്കറ്റുകളിൽ പ്രവേശിപ്പിക്കില്ല. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത വ്യാപാരികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. കടകളിൽ സാനിറ്റൈസർ, ഗുണനിലവാരമുള്ള മാസ്ക്,കയ്യുറ എന്നിവ നിർബന്ധമായും കരുതണം. 60 വയസിനു മുകളിലുള്ളവരെ കടകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന് കടകളിൽ കൃത്യമായ മാർക്കിങ് വേണം.വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും.കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദർശിപ്പിക്കണം. പകുതി ജീവനക്കാർക്ക് ഒരാഴ്ച ,മറു പകുതി അടുത്ത ആഴ്ച എന്ന രീതിയിൽ കടയുടെ പ്രവർത്തനം ക്രമീകരിക്കണം. ചരക്കു ലോറികൾക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കർശനമാക്കും. കടയുടെ പുറത്തു പടികളിൽ വച്ച് കച്ചവടം അനുവദിക്കില്ല. പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധങ്ങൾ തൊട്ടു പരിശോധിച്ച് വാങ്ങുന്ന പതിവ് രീതി പാടില്ല. ഈ നിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളുമെന്ന് ജില്ലാ കലക്റ്റർ എസ്.ഷാനവാസ് അറിയിച്ചു. യോഗത്തിൽ തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, സിറ്റി കമ്മീഷണർ ആർ ആദിത്യ ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.