കൊവിഡ് വ്യാപനത്തെക്കുറിച്ച് ചൈനക്ക് നേരത്തെ അറിയാമായിരുന്നു, അവർ അത് മറച്ചു വെച്ചു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
വാഷിങ്ടണ്‍: ലോകത്തെ ഒന്നാകെ മരണത്തിന്റെ വക്കിൽ നിർത്തുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് രംഗത്ത്. അമേരിക്കയില്‍ അഭയം തേടിയെത്തിയ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലീ മെങ് യാന്‍ ആണ് ഇക്കാര്യം അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോദു വെളിപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ താന്‍ നടത്തിയ ഗവേഷണം സുപീരിയേര്‍സ് കാര്യമായെടുത്തില്ലെന്നും യാന്‍ പറയുന്നു.
ചൈനയില്‍ നിന്നും വരുന്ന സാര്‍സ് പോലെയുള്ള വൈറസ് രോഗത്തെ പറ്റിയുള്ള പഠനം നടത്താനായി തന്നെ സൂപ്പര്‍വൈസര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ചൈനയ്ക്ക് പുറത്തു നിന്നുള്ള വിദഗ്ധരെ ചൈനയില്‍ ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. തന്റെ സുഹൃത്തുക്കള്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. ചൈനയില്‍ ജനിച്ചു വളര്‍ന്ന തനിക്ക് ഇവിടത്തെ മെഡിക്കല്‍ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു- യാന്‍ പറയുന്നു..
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ താനും സഹപ്രവര്‍ത്തകരും ഈ വൈറസിനെ പറ്റി ചര്‍ച്ച ചെയ്യുമായിരുന്നെന്നും എന്നാല്‍ പിന്നീട് ചൈനയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഇതില്‍ നിന്നും മാറി നിന്നെന്നും കൊവിഡിനെ പറ്റി സംസാരിക്കാതായെന്നും യാന്‍ പറയുന്നു.തനിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും തന്റെ പേര് മോശമാക്കാനുള്ള ശ്രമങ്ങളും സൈബര്‍ ആക്രമണവും നടക്കുന്നുണ്ടെന്നും യാന്‍ പറയുന്നു.
ഏപ്രില്‍ 28 നാണ് യാന്‍ യു.എസിലേക്ക് പറന്നത്. തനിക്ക് തിരിച്ചു പോവാനാവില്ലെന്ന് ഭയപ്പെടുന്നതായി യാന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. കൊവിഡിനെക്കുറിച്ചുള്ള സത്യം അറിയിക്കാന്‍ വേണ്ടിയാണ് താന്‍ യു.എസിലെത്തിയതെന്നും ഇവര്‍ പറയുന്നു. താന്‍ യു.എസില്‍ എവിടെയാണുള്ളതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.