സ്വര്‍ണ്ണക്കടത്ത് കേസ്; ഏഴു ദിവസം പിന്നിടുമ്പോഴും സ്വപ്‌നയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
തിരുവനന്തപുരം: ഡിപ്ലോമാറ്റ് ബാഗ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഒളിവിൽ പോയി ഏഴ് ദിവസം പിന്നിടുമ്പോഴും കണ്ടെത്താൻ കഴിയാതെ കുഴങ്ങി അന്വേഷണ സംഘം. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്‌ന ഒളിവിൽ പോയത്. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.
നേരത്തെ, സ്വപ്‌ന തിരുവനന്തപുറം ജില്ലയിലെ മലയോര മേഖലയിലെ പാലോടിന് അടുത്തുള്ള ബ്രൈമൂർ എസ്‌റ്റേറ്റില്‍ ഉണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സ്വപ്‌ന വഴി ചോദിച്ചതായി നന്ദിയോട് സ്വദേശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്വപ്‌ന സഞ്ചരിച്ചുവെന്ന് കരുതുന്ന വെള്ള ഇന്നോവ കാർ നന്ദിയോട് വഴി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം ബ്രൈമൂർ എസ്‌റ്റേറ്റില്‍ പരിശോധന നടത്തിയെങ്കിലും സ്വപ്‌നയെ കണ്ടെത്താനായില്ല. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എൻഐഎയും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതിനിടെ സ്വപ്‌ന മൂന്നാറിലേക്ക് കടന്നതായും അവിടെ പർദ്ദ ധരിച്ച സ്വപ്നയെ കണ്ടതായും അഭ്യൂഹം പരന്നിരുന്നു. എന്നാൽ സ്വപ്ന തലസ്ഥാന ജില്ല വിടാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിൽ ഒളിവിൽ കഴിയാൻ സാധ്യതയുള്ള റിസോർട്ടുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.