സ്വപ്നക്ക് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധം, മർദിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി: യുവാവിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ക്രിമിനൽ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സ്വപനയുടെ മർദ്ദനമേറ്റ യുവാവ്. സ്വപ്നയുടെ സഹോദരന്റെ വാഹ പാർട്ടിക്കിടെ തന്നെ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തുന്നു. പാർട്ടിയിൽ മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറും കോണ്‍സുലേറ്റിലെ അറബികളും പങ്കെടുത്തുവെന്നും യുവാവ് വ്യക്തമാക്കി.സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകളാണ് തന്നെ മർദ്ദിച്ചത്, തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് പാർട്ടി നടന്നത്. വിവാഹം മുടക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു തടഞ്ഞു വച്ചതും മർദിച്ചതും- യുവാവ് പറയുന്നു.
സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡി ഗാർഡുകളും സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്നു. സ്വപ്ന അസഭ്യം പറയുകയും തുടർച്ചയായി മുഖത്ത് അടിക്കുകയും ചെയ്തു. തന്റെ അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് സ്വപ്ന ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തുന്നു. അതേസമയം, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സ്വപ്ന സമർപ്പിച്ച അപേക്ഷയിൽ തനിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് തള്ളുന്ന വെളിപ്പെടുത്തലാണ് യുവാവ് നടത്തിയിരിക്കുന്നത്.