Times Kerala

ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി., നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു..; ജിജി ജോഗി

 
ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി., നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു..; ജിജി ജോഗി

മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ താരമായിരുന്നു സന്തോഷ്‌ ജോഗി.സന്തോഷ് ആത്മഹത്യ ചെയ്യുമ്പോള്‍ ഭാര്യ ജിജി ജോഗിയുടെ പ്രായം 25 വയസ്സായിരുന്നു. ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് നാലും രണ്ടും വയസ്സുള്ള മക്കളെയും മാതാപിതാക്കളെയുമായി തെരുവിലേക്ക് ഇറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന ചിന്തയായിരുന്നു ജിജിയുടെ മനസ് നിറയെ. ഇപ്പോളിതാ തന്റെ അതിജീവന യാത്രയെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് ജിജി.

ജിജിയുടെ വാക്കുകള്‍ ഇങ്ങനെ;

ജോഗി മരിക്കുമ്പോള്‍ വീടിനു മുമ്പില്‍ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങള്‍ വേറെയും. എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നില്‍ വരാന്‍ തുടങ്ങി. ഒടുവില്‍ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങള്‍ തീര്‍ത്ത് എങ്ങോട്ടെങ്കിലും പോയാല്‍ മതി എന്ന ചിന്തയായി.

എന്റെ വീടായിരുന്നു അത്. ഷോര്‍ട് ഫിലിമിനു വേണ്ടിയാണ് ജോഗി അതിന്റെ പ്രമാണം പണയം വച്ച് ലോണ്‍ എടുത്തത്. ഒടുവില്‍ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ജോഗി മരിച്ച് ഒരു കൊല്ലത്തിനുള്ളില്‍ നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. ഞങ്ങളും ഒരു വാടക വീട്ടിലേക്കു മാറി.

പൂജ്യത്തില്‍ നിന്നു ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു അതിനു ശേഷം ഞാന്‍. സീതാറാം ആയുര്‍വേദ ഫാര്‍മസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ടു ചെലവ് നടക്കുമായിരുന്നില്ല. രണ്ടു ചെറിയ കുട്ടികള്‍, അമ്മ നിത്യരോഗി, കടങ്ങള്‍… അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷന്‍ എടുക്കാന്‍ തുടങ്ങിയത്. 5 മണിക്ക് ജോലി കഴിഞ്ഞാല്‍ രാത്രി 10 വരെ പല വീടുകളിലായി കുട്ടികള്‍ക്ക് ട്യൂഷനെടുക്കും. ഒപ്പം ഓണ്‍ലൈനില്‍ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു. കടങ്ങള്‍ വീട്ടിത്തുടങ്ങി, കുറച്ചു സ്ഥലം വാങ്ങി, വീടു പണി തുടങ്ങി… തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു. ഞങ്ങള്‍ ഇപ്പോള്‍ തൃശൂര്‍ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. 2010 ല്‍ തുടങ്ങിയ വീടിന്റെ പണി ഈ വര്‍ഷമാണ് പൂര്‍ത്തിയായത്. വീട് പണി തുടങ്ങി ചുവരുകളും വാതിലുകളും വച്ചപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ താമസം തുടങ്ങിയിരുന്നു.

അക്കാലത്ത് ഞാന്‍ എന്റെ മക്കളെ കണ്ടിട്ടില്ലെന്നു പറയാം. രാവിലെ അവര്‍ ഉണരും മുമ്പേ ഞാന്‍ പോകും. രാത്രി അവര്‍ ഉറങ്ങിക്കഴിഞ്ഞാണ് മടങ്ങി എത്തുക. എന്റെ അച്ഛനും അമ്മയുമാണ് അവരെ വളര്‍ത്തിയത്. ഇടയ്ക്ക് ജോഗിയുടെ വീട്ടിലേക്കും പോകും. പ്രശ്‌നങ്ങള്‍ തീര്‍ന്നു തുടങ്ങിയതോടെ 2014ല്‍ ഞാന്‍ ഹോം ട്യൂഷന്‍ നിര്‍ത്തി. മറ്റൊരു ജോലിക്കു ചേര്‍ന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷന്‍ തുടങ്ങാനുമൊക്കെ തീരുമാനിച്ചത്.

Related Topics

Share this story