1500 രൂപയുടെ പെര്‍ഫ്യൂം ആണെന്ന് പറഞ്ഞാണ് കൊടുത്തതെങ്കിലും ബര്‍മ ബസാറില്‍ നിന്നും അത് അറുപത് രൂപയ്ക്ക് വാങ്ങിയതായിരുന്നു..; പ്രണയിച്ച കാലത്തെ സമ്മാന പൊതിയെ കുറിച്ച് കൃഷ്ണചന്ദ്രൻ
ഗായകനും നടനുമൊക്കെയായ കൃഷ്ണചന്ദ്രന്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ‘രതിനിര്‍വേദം’ എന്ന ഭരതന്‍- പത്മരാജന്‍ ടീമിന്റെ ചിത്രത്തിലൂടെയാണ്. പഴയകാല തമിഴ്- തെലുങ്ക് സിനിമകളിലെ മുന്‍നിര നായികയായിരുന്ന വനിതയെയാണ് കൃഷ്ണചന്ദ്രന്‍ വിവാഹംചെയ്തത്. ഇരുവരുടെയും ദീര്‍ഘകാല പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. മികച്ചൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് കൃഷ്ണചന്ദ്രന്‍. 1986- ലായിരുന്നു കൃഷ്ണചന്ദ്രന്റെയും വനിതയുടെയും വിവാഹം.ഇപ്പോളിതാ പ്രണയത്തിലായ കഥ ഒരു അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് കൃഷ്ണചന്ദ്രന്‍.
‘ഈ നാട്’ എന്ന സിനിമയുടെ സമയത്തായിരുന്നു ഞങ്ങള്‍ പ്രണയത്തിലായത്. അതിന് മുന്‍പേ വനിതയെ കണ്ടിട്ടുണ്ട്. അന്നൊക്കെ ഇവള്‍ ഷൂട്ടിങ്ങിന് വരുന്നതും പോവുന്നതുമെല്ലാം ഞാന്‍ കാണാറുണ്ടായിരുന്നു. അന്നത്തെ എന്റെ ഉയരത്തിന് അനുസരിച്ച് തടിയും പൊക്കവുമൊക്കെ ഉള്ള കുട്ടിയായി എനിക്ക് ചേരുമെന്നും തോന്നിയിരുന്നു. പിന്നെ ഈ നാടിന്റെ ഷൂട്ടിങ് സമയത്ത് മേക്കപ്പ് റൂമില്‍ നിന്നുമാണ് പരിചയപ്പെടുന്നത്. നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ പോവുന്ന ആളാണെന്ന് പറഞ്ഞ് ഒരാള്‍ പരിചയപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. മാര്‍ച്ച് പതിനാലിന് വനിതയുടെ പിറന്നാളാണ്. അന്ന് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണം. അന്ന് എനിക്ക് സാമ്ബത്തികമായി അത്ര വളര്‍ച്ച ഇല്ലായിരുന്നു.
അങ്ങനെ അന്നൊരു ബ്രാന്‍ഡ്ഡ് പെര്‍ഫ്യൂം വാങ്ങി കൊടുത്തു. അത് ഇഷ്ടപ്പെടുകയും ചെയ്തു. അന്ന് ആയിരത്തി അഞ്ഞൂറ് രൂപയുടെ പെര്‍ഫ്യൂം ആണെന്ന് പറഞ്ഞാണ് കൊടുത്തതെങ്കിലും അത് ബര്‍മ ബസാറില്‍ നിന്നും അറുപത് രൂപയ്ക്ക് വാങ്ങിയതായിരുന്നു. അങ്ങനെ ചെറിയ ചെറിയ ഗിഫ്റ്റുകള്‍.”