മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട്; പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്
കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മുണ്ടക്കയം പൈങ്ങണയില്‍ ആക്രി കട നടത്തി വരികയായിരുന്നു. ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു റിപ്പോർട്ട്.
പ്രതിയെന്നു സംശയിക്കുന്ന കരിനിലം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്തെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. പണമിടപാട് സംബന്ധിച്ച തർക്കമാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയും ആദർശും തമ്മിലുള്ള ഇടപാടുകൾക്കായി ഭാര്യയും കുട്ടിയുമായി എത്തി സംസാരിക്കുന്നതിനിടയിലാവാം കുത്തേറ്റതെന്നാണ് പ്രാഥമിക നിഗമനം.പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പ്രതിയെന്ന് സംശയിക്കുന്നയാളുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.