ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാര്‍ നടത്തി വരുന്ന സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചു. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് സമരം ശക്തമായി നേരിടാൻ തീരുമാനിച്ചത്. എസ്മ പ്രയോഗിക്കാതെ തന്നെ സമരം നേരിടാനാണ് തീരുമാനം. വേണ്ടി വന്നാൽ പോലീസിന്‍റെ സഹായവും സമരം നേരിടുന്നതിന് ആരോഗ്യവകുപ്പ് തേടും.
അതേസമയം സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടർമാരുടെ ആഹ്വാനം. സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സർക്കാർ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആർദ്രം പദ്ധതിക്കോ വൈകുന്നേരം ഒപി തുടങ്ങുന്നതിനോ എതിരല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണം എന്നതാണ് ആവശ്യം. കിടത്തി ചികിത്സ ഘട്ടം ഘട്ടമായി നിർത്തിവയ്ക്കാനും ഡോക്ടർമാർ ആലോചിക്കുന്നുണ്ട്.