സെക്കൻഡുകൾക്കുള്ളിൽ വീട്ടുമുറ്റത്ത് 42 അടി താഴ്ചയുളള ഗര്‍ത്തം.! 85കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം തൃശ്ശൂരിൽ
തൃശൂര്‍: കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ വീട്ടുമുറ്റത്ത് രൂപം കൊണ്ടത് 42 അടി താഴ്ചയുളള ഗര്‍ത്തം. തൃശൂർ ജില്ലയിലെ ഏനാമാവിലാണ് സംഭവം. വീട്ടുമുറ്റത്ത് പെട്ടെന്ന് രൂപം കൊണ്ട അഗാധ ഗര്‍ത്തില്‍ കുടുങ്ങിയ എണ്‍പത്തഞ്ചുകാരി തലനാരിഴ വ്യത്യാസത്തിലാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഏനാമാവ് റഗുലേറ്ററിനു സമീപം ഏറച്ചം വീട്ടില്‍ അഷറഫിന്റെ വീട്ടുമുറ്റത്താണ് അഗാധ ഗര്‍ത്തം രൂപം കൊണ്ടത്. ഒരടി വട്ടത്തിലാണു ഗർത്തം രൂപപ്പെട്ടത്. താമസിയാതെ ഇത് മൂന്നടി വട്ടത്തിലായി മാറുകയായിരുന്നു. 42 അടിയിലേറെ താഴ്ചയുണ്ട് ഗർത്തതിന്. അഷറഫിന്റെ മാതാവ് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ കാല്‍ കുടുങ്ങി വീണതോടെയാണു വീട്ടുകാര്‍ സംഭവം ശ്രദ്ധിച്ചത്.തുടർന്ന് വീട്ടുകാർ ഇവരെ കുഴിയില്‍ നിന്നു പിടിച്ചുയര്‍ത്തുകയായിരുന്നു.
സീനിയര്‍ ജിയോളജിസ്റ്റ് എം സി കിഷോര്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ എം നിമ്മി, എം വി വിനോദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി ഡി സിന്ധു എന്നിവര്‍ പരിശോധന നടത്തി. മണ്ണ് തെന്നി മാറുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന്റെ സൂചനയുള്ളതായി കിഷോര്‍ പറഞ്ഞു.