Times Kerala

50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ ചവിട്ടിക്കൊന്നു; മൂന്നു പേർ അറസ്റ്റിൽ

 
50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ ചവിട്ടിക്കൊന്നു; മൂന്നു പേർ അറസ്റ്റിൽ

തൃശൂർ: 50 രൂപയുടെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസിൽ 3 പേർ അറസ്റ്റിൽ. മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ ഷിജു (35) എന്നിവരാണ് പിടിയിലായത്. മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നും രാജേഷ് 50 രൂപ എടുക്കുകയും ഇതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ജൂലൈ 3ന് രാത്രിയോടെ പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് 2 ദിവസം മുൻപു ഇവരെല്ലാവരും ചേർന്ന‍ു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതേത്തുടർന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനോട് പ്രതികൾ ഭീഷണി മുഴക്കിയിരുന്നതായി പോലീസ് പറയുന്നു.

തുടർന്ന് ഇവരുടെ ഭീഷണി വകവയ്ക്കാതെ സംഭവ ദിവസം വൈകിട്ട് ര‌ാജേഷ് പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കേ‌ാംപ്ലക്സിലെത്തി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രാജേഷിനെ പ്രതികൾ നിലത്തിട്ടു ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ

Related Topics

Share this story