Times Kerala

നവയുഗത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തി ആദ്യചാർട്ടേർഡ് വിമാനം തിരുവനന്തപുരത്തേയ്ക്ക് പറന്നു

 
നവയുഗത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തി ആദ്യചാർട്ടേർഡ് വിമാനം തിരുവനന്തപുരത്തേയ്ക്ക് പറന്നു

ദമ്മാം: കോവിഡ് രോഗബാധ മൂലം ദുരിതത്തിലായ സൗദിയിലെ പ്രവാസി മലയാളികൾക്ക് നാട്ടിലേയ്ക്കണയാനായി, നവയുഗം സാംസ്ക്കാരികവേദി ഒരുക്കിയ ആദ്യ ചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറന്നു.

ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും, ഞായറാഴ്ച ഉച്ചയ്ക്ക് ഒന്ന് മുപ്പത്തിയഞ്ചിനാണ്‌ 3 കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 178 യാത്രക്കാരുമായി, നവയുഗത്തിന്റെ സ്‌പൈസ്ജെറ്റ് ചാർട്ടേർഡ് വിമാനം തിരുവന്തപുരത്തേയ്ക്ക് പുറപ്പെട്ടത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചിരുന്ന, നാട്ടിലേയ്ക്ക് മടങ്ങാനായി കാത്തിരുന്ന ഗർഭിണികൾ, വയോവൃദ്ധർ, ജോലി നഷ്ടമായവർ, രോഗികൾ, വിസ കാലാവധി അവസാനിയ്ക്കാറായവർ എന്നിവരായിരുന്നു വിമാനയാത്രക്കാരായി ഉണ്ടായിരുന്നത്. ദമ്മാമിലെ അക്ബർ ട്രാവൽസ് ആയിരുന്നു നവയുഗത്തിന്റെ ചാർട്ടർ വിമാനത്തിന്റെ ട്രാവൽ പാർട്ട്ണർ.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും, കേന്ദ്ര- കേരളസർക്കാരുകളുടെയും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു വിമാനയാത്രയെന്ന് നവയുഗം ഭാരവാഹികൾ അറിയിച്ചു. എല്ലാ യാത്രക്കാരെയും കേരളസർക്കാരിന്റെ കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യിച്ചിരുന്നു. ഫുൾ ബോഡി പി.പി.ഇ, മുഴുവൻ യാത്രക്കാർക്കും, ചെക്ക്ഇൻ നടക്കുന്നതിനു മുൻപ് തന്നെ നവയുഗം പ്രവർത്തകർ വിതരണം ചെയ്തിരുന്നു.

ഒന്നരമാസത്തോളമായി നവയുഗം പ്രവർത്തകർ നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾക്കൊടുവിലാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം ചാർട്ടർ ചെയ്യാൻ കഴിഞ്ഞതെന്നും, ആ പരിശ്രമത്തിന്റെ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും നവയുഗം ഭാരവാഹികൾ അറിയിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, സുബിവർമ്മ പണിക്കർ, ഷിബുകുമാർ, വിജീഷ്, ഇ.എസ്.റഹിം, ഉണ്ണി മാധവൻ, നിസ്സാം കൊല്ലം, അബ്ദുൾ ലത്തീഫ്, ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, മീനു അരുൺ, പദ്മനാഭൻ മണിക്കുട്ടൻ, മിനി ഷാജി എന്നിവർ ചാർട്ടേർഡ് വിമാന ത്തിന്റെ സംഘാടനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സൗദിയിലെ പ്രവാസികളുടെ മടക്കയാത്രയ്ക്കായി കേന്ദ്രസർക്കാരിന്റെ “വന്ദേ ഭാരത് മിഷൻ” പദ്ധതിപ്രകാരമുള്ള വിമാനങ്ങൾ വളരെ കുറവായതിനാലാണ്, ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിയ്ക്കാൻ നവയുഗം തീരുമാനിച്ചത്. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ തന്നെ നവയുഗം വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നുണ്ട്.

വന്ദേഭാരത് മിഷൻ വിമാനങ്ങളെ അപേക്ഷിച്ചു, ചാർട്ടേർഡ് വിമാനങ്ങൾ പാവപ്പെട്ട പ്രവാസികൾക്ക് കൂടുതൽ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നവയാണ് എന്നതൊരു സത്യമാണ്. അതിനാൽ കൂടുതൽ വന്ദേഭാരത് സർവ്വീസുകൾ നടത്താൻ കേന്ദ്രസർക്കാരും എംബസ്സിയും തയ്യാറാകണമെന്നും നവയുഗം ഭാരവാഹികൾ ആവശ്യപ്പെട്ടു.

Related Topics

Share this story