കടക്കലിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; നിർണായക വഴിത്തിരിവ്, മരണത്തിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, രഹസ്യഭാഗങ്ങളില്‍ രക്തം കട്ടപിടിച്ച നിലയിൽ; ബന്ധുവടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
കൊല്ലം: കടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനി ആറ് മാസം മുമ്പ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരിക്കുന്നതിന് മുൻപ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവടക്കം മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ജനുവരി 23 നാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ജനുവരി 24 ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിടുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നതായയും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, അഞ്ച് മാസമായി കേസില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നത്.