പ്രചരിപ്പിച്ചത് മുഴുവൻ കുട്ടികളുടെ അശ്ലീല വീഡിയോ; സമൂഹത്തിൽ മാന്യരായ നിരവധി പേർ ‘ഫ്രണ്ട്സ്’ ഗ്രൂപ്പിൽ അംഗങ്ങൾ.?; അറസ്റ്റിലായ രണ്ടു പേർക്ക് പുറമെ കൂടുതൽ പേർ കുടുങ്ങുമെന്ന് സൂചന
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങളുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പോക്‌സോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായത്. വിഡിയോ പോസ്റ്റ് ചെയ്ത തൃശൂര്‍ ദേശമംഗലം കൂട്ടുപാത, സുരേഷ് നിവാസില്‍ എന്‍ കെ സുരേഷ് (55), ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പിബി മാനുവല്‍ ( 23) എന്നിവരാണ് പോലീസ് പിടിയിലായത്.
പോണ്‍ വിഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ‘ഫ്രണ്ട്‌സ്’ എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയത്. ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്‍മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയില്‍ പോണ്‍ വിഡിയോ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. സമൂഹത്തില്‍ മാന്യരായ പലരും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.
‘പ്ലാനറ്റ് റോമിയോ’ എന്ന വെബ്‌സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും നേരിട്ട് പരിചയമുള്ളവരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെയുടെ നിര്‍ദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.