ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു
എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. നഗരത്തിലെ പ്രധാന തോടുകളിലെയും കായല്‍മുഖങ്ങളിലെയും തടസങ്ങള്‍ നീക്കുന്നതിനാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യം കൊടുക്കുന്നത്.
പദ്ധതിയുടെ കീഴില്‍ ചിലവന്നൂര്‍ കായലിലെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുകയാണ്. റെയില്‍നഗര്‍ തോട്, കാരണകോടം തോട്, പുഞ്ചത്തോട്, മറ്റ് ചെറുതോടുകള്‍ എന്നിവയിലൂടെ ചിലവന്നൂര്‍ കായലിലെത്തുന്ന ജലം വേമ്പനാട് കായലിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസങ്ങളാണ് അതിവേഗം നീക്കുന്നത്.
ജില്ലാ കളക്ടര്‍ എസ്. സുഹാസ് പദ്ധതി പ്രദേശം സന്ദര്‍ശ്ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
അമ്പനാട്ട് ചിറയിലെ എക്കല്‍ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിനടിയിലെ ഒഴുക്കിന് തടസ്സമാകുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. ബ്രേക്ക് ത്രൂ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ചിലവന്നൂര്‍ കായലിലെ വെള്ളക്കെട്ടിന് പരിഹാരമാകും. കടവന്ത്ര റെയില്‍യാര്‍ഡ്, കത്രിക്കടവ് പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ഇതോടെ പരിഹാരമാകും.