Times Kerala

സിനിമയില്‍ സുരക്ഷിതമായ കാര്യങ്ങള്‍ മാത്രം ചെയ്യാനാകില്ല;തപ്സി തുറന്നു പറയുന്നു

 

സിനിമ എന്ന സ്വപ്നം തിനിക്ക് ഉണ്ടായിരുന്നില്ലെന്നും നല്ല വേഷങ്ങള്‍ വന്നപ്പോള്‍ അത് തുടര്‍ന്നതാണെന്നും തുറന്നു പറഞ്ഞ് തപസി പന്നു. ബോളിവുഡ് എന്റെ ചിന്തയിലേ ഇല്ലായിരുന്നു, പുതിയത് എന്തെങ്കിലും ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ എന്റെ ആദ്യ ചിത്രം ചെയ്തത്. അല്ലാതെ കരിയര്‍ ആക്കാനല്ല. ആദ്യ ചിത്രങ്ങളായ ജുമ്മാണ്ടി നാദവും ആടുകളവും പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ചിരുന്നു.

ഞാന്‍ വളരെ മോശമായി ചെയ്‌തെന്ന് തോന്നിയ ഒന്നും പ്ലാന്‍ ചെയ്യാതെ ഒന്നും ആഗ്രഹിക്കാതെ ചെയ്ത ചിത്രങ്ങള്‍ക്ക് ഇത്രയും നല്ല പ്രതികരണം ലഭിച്ചെങ്കില്‍ ഞാന്‍ എന്റെ കരിയറായി സിനിമ തിരഞ്ഞെടുത്ത് നല്ല പോലെ ചെയ്താല്‍ എങ്ങനെയാകുമെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് ഇത് തുടങ്ങിയതെന്ന് താരം പറയുന്നു.

‘എനിക്ക് പരാതികളൊന്നുമില്ല. എന്റെ പ്രേക്ഷകര്‍ എന്നോട് കരുണയുള്ളവരായിരുന്നു. എനിക്കീ മേഖലയില്‍ ഗോഡ്ഫാദര്‍മാരില്ല. ഞാന്‍ സിനിമാ പാരമ്പര്യമുള്ള വ്യക്തിയല്ല എന്നത് മനസിലാക്കി ആ പരിഗണന എനിക്കവര്‍ തന്നു. അവര്‍ എന്റെ ജോലിയിലൂടെയാണ് എന്നെ അറിയുന്നത് മറ്റൊന്നും കൊണ്ടല്ല. അതിലെനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് ഒന്നിനെക്കുറിച്ചും കുറ്റബോധമില്ല. ഞാന്‍ മെല്ലെയാണെങ്കിലും ദൃഢമായാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി വിജയിച്ച ചിത്രത്തില്‍ അഭിനയിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാണ്. ബേബി എന്ന ചിത്രത്തില്‍ എനിക്ക് പത്തു മിനിറ്റിന്റെ വേഷമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ നാം ഷബാനയില്‍ എനിക്ക് ടൈറ്റില്‍ കഥാപാത്രമായിരുന്നു.

ഇത് ചിലപ്പോ ചില നടിമാര്‍ക്ക് വര്‍ഷങ്ങളോളം അഭിനയിച്ചാലും ലഭിക്കണമെന്നില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന വേഷം നിങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നതാണ് കാര്യം. ഇന്നത്തെ കാലത്ത് സുരക്ഷിതമായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നത് ചിന്തിക്കാന്‍ ആകില്ല. എനിക്ക് സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ മേഖലയില്‍ ഉണ്ടാകില്ലായിരുന്നു. ഇവിടെ നമ്മള്‍ മത്സരങ്ങളിലേക്ക് എടുത്തു ചാടണം ഓരോ നിമിഷവും നമ്മുടെ സാമര്‍ഥ്യം തെളിയിക്കണം.’ – തപ്സി പറഞ്ഞു.

Related Topics

Share this story