മകൻ മാനസിക രോഗി,പബ്ജിക്ക് അടിമ,അർദ്ധരാത്രികളിൽ വീട്ടിൽ നിന്നും ഇറങ്ങി പോകാറുണ്ട്;സഹോദരിയെ മര്ധിച്ചിട്ടുണ്ട്; കൊലപാതക വാർത്ത അറിഞ്ഞപ്പോൾ മകനെ സംശയിച്ചിരുന്നു: കോട്ടയത്തെ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലിന്റെ പിതാവ്
കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലക്കടിച്ചും ഷോക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതികരിച്ച് പ്രതി മുഹമ്മദ് ബിലാലിൻ്റെ പിതാവ് നിസാം ഹമീദ്. ചെറുപ്പം മുതൽ ബിലാലിന് വീടുവിട്ട് ഇറങ്ങി പോകുന്ന സ്വഭാവമുണ്ടായിരുന്നു. അർദ്ധരാത്രികളിൽ വീട്ടിൽ നിന്നും പലതവണ ഇറങ്ങി പോയിട്ടുണ്ട്. മാനസിക രോഗത്തിന് മകൻ ചികിത്സ തേടിയിരുന്നുവെന്നും പിതാവ് നിസാം ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. കൊല ചെയ്തത് ബിലാലാണെങ്കിൽ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.ബിലാലിനെ ഓര്‍ത്ത് കുടുംബത്തിൽ കരയാത്ത ആരുമില്ലായിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ബിലാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മറ്റു സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ ബിലാൽ ഫോൺ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്ന് മനസിലാക്കുന്നത്.
ബിലാൽ ചെറുപ്പം മുതൽ പ്രത്യേക പ്രകൃതക്കാരനാണെന്നും, മുമ്പ് മകന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതക വിവരം അറിയുന്നത്. നേരത്തെ സാലിയുടെ വീട്ടിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഇവരുമായി അടപ്പമുണ്ടായിരുന്നു. അതേസമയം പ്രതി കൃത്യയത്തിനു ശേഷം കടത്തിക്കൊണ്ടു പോകുകയും യാത്രക്കായി ഉപയോഗിക്കുകയും ചെയ്ത കാർ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭർത്താവ് എം.എ.അബ്ദുൽ സാലി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു 28 പവൻ കണ്ടെത്തി.