Times Kerala

പച്ചത്തുരുത്ത് പദ്ധതി: രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചു

 
പച്ചത്തുരുത്ത് പദ്ധതി: രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചു

പാലക്കാട് :       പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം ഫലവൃക്ഷതൈകളുടെ ഉത്പാദനത്തിനായി ഇതുവരെ രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയിലെ പ്രധാന പ്രവര്‍ത്തന പദ്ധതിയാണിത്. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നൂറുക്കണക്കിന് പച്ചത്തുരുത്തുകള്‍ രൂപപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്തും ജയില്‍ വകുപ്പും സംയുക്തമായാണ് വൃക്ഷതൈകളുടെ ഉത്പാദനത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ തന്നെ ലഭ്യമാകുന്ന മാവ്, പ്ലാവ്, ഞാവല്‍, ആഞ്ഞിലി, അരിനെല്ലി, ആത്തയ്ക്ക, പേര എന്നിവയുടെ വിത്തുകളാണ് ജില്ലാ ജയിലിലെ നേഴ്‌സറിയില്‍ മുളപ്പിക്കുന്നത്. കൂടാതെ, ലൈബ്രറി കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, മാതൃകാകര്‍ഷകര്‍, വിവിധ കര്‍ഷകസമിതികള്‍, കര്‍ഷരുടെ വിത്തുല്‍പ്പാദന സഹകരണ സംഘം മുഖേനയും ശേഖരിച്ച് വിത്തുകള്‍ നേഴ്‌സറിയിലേക്ക് എത്തിക്കുന്നുണ്ട്.

2020-21 വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ അഞ്ച് ലക്ഷം വൃക്ഷതൈകള്‍ ജില്ലയിലെ ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും കീഴിലുള്ള 100 ലധികം പച്ചത്തുരുത്തുകളില്‍ ലഭ്യമാക്കും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഇവയെ നട്ടുപരിപാലിക്കാനുള്ള ചുമതല തൊഴിലുറപ്പ് പദ്ധതിക്കാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്തുതല നഗരസഭാതല സംവിധാനങ്ങള്‍ ഇവയുടെ പരിപാലനം മൂന്ന് വര്‍ഷത്തേക്ക് ഏറ്റെടുക്കും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തയ്യാറാക്കിയ നീര്‍ത്തടമാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഏതാണ്ട് 600 ഹെക്ടര്‍ വൃക്ഷവത്ക്കരണത്തിനായി അനുയോജ്യ ഭൂമിയില്‍ ഈ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതോടെ ജില്ലയുടെ ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പ്രധാന മുതല്‍ക്കൂട്ടാകുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പറയുന്നു.

ജില്ലയില്‍ നിലവില്‍ കാര്‍ഷികവികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനംവകുപ്പ് എന്നിവ സുഭിക്ഷ കേരളം പദ്ധതിയിലൂടെ അഞ്ച് ലക്ഷം വൃക്ഷതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുള്ളതായും ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

Related Topics

Share this story