പല സ്ഥലത്തും സ്ത്രീയായി ജനിച്ചവര്‍ അത് അനുഭവിച്ചിട്ടുമുണ്ടാകും. ഇല്ലെങ്കില്‍ ഒരു നോട്ടം കൊണ്ടെങ്കിലും അങ്ങനെ തോന്നിയവര്‍ ഉണ്ടാകും; ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്
തിരുവനന്തപുരം: ഓൺലൈൻ ക്ളാസ്സെടുത്ത അധ്യാപികമാരെ സാമൂഹ്യമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഓണ്‌ലൈനില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയണമെന്നും കര്‍ശന നടപടി എടുക്കണമെന്നും ഷിനു ആവശ്യപ്പെടുന്നു.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
സ്ത്രീകളാണെന്ന് പറഞ്ഞു ഒരു കമ്പില്‍ സാരി ചുറ്റിയാല്‍ മതി ചിലര്‍ പീഡിപ്പിക്കും എന്ന് പണ്ട് മുതല്‍ കേള്‍ക്കുന്ന ഒരു പറച്ചിലാണ്.
ദിവസേന ബസ്സിലും, ട്രെയിനിലും, വഴിയിലും പൊതുയിടങ്ങളിലും അങ്ങനെ പല സ്ഥലത്തും സ്ത്രീയായി ജനിച്ചവര്‍ അത് അനുഭവിച്ചിട്ടുമുണ്ടാകും. ഇല്ലെങ്കില്‍ ഒരു നോട്ടം കൊണ്ടെങ്കിലും അങ്ങനെ തോന്നിയവര്‍ ഉണ്ടാകും.
ഓണ്‌ലൈനിലും സ്ഥിതി മറ്റൊന്നല്ല. പെണ്ണ് എന്ത് എഴുതിയാലും ലൈക്ക് കിട്ടുമെന്ന് പറയുന്നത് പോലെ തന്നെ അവളെ അപമാനിക്കുവാനും വെര്‍ബല്‍ റേപ്പ് വരെ ചെയ്യുന്നവര്‍ ഓണ്‌ലൈനിലും ഉണ്ട്.
രണ്ടും സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ അനുഭവിക്കുന്നുണ്ട്. വൈറല്‍ ആകുവാന്‍ മാത്രമല്ല അവരെ വാരി അപമാനിച്ചു പിഴിഞ്ഞു ഉണക്കി വെര്‍ബല്‍ റേപ്പ് വരെ ചെയ്തു അസ്വദിക്കുന്നവരും ഇവിടെ ഓണ്‌ലൈനില്‍ ഉണ്ട് .
അതാണ് ഇവിടെ ആ ടീച്ചര്മാരും അനുഭവിച്ചത്. ഒരു സ്ത്രീയെ കണ്ടാല്‍ ചിലര്‍ക്ക് ലിംഗം കൊണ്ടേ ചിന്തിക്കുവാന്‍ സാധിക്കു. ടീച്ചര്‍ ആണെന്ന് പോലും ബോധമില്ലാതെ ‘ഒരു കളി തരുമോ മോളുസെ’ എന്നു വരെ ചോദിച്ചു ചിലര്‍.
ഓണ്‌ലൈനില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയേണ്ടതുണ്ട്. കര്‍ശന നടപടി കൈ കൊള്ളേണ്ടതുണ്ട്.
ഇന്ന് ഇത് അനുഭവിച്ചത് ഒരു ടീച്ചര്‍ ആണെങ്കില്‍ നാളെയത് ഞാനോ നിങ്ങളോ നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളോ ആകാം. ആരുമാകാം.
ഡോ. ഷിനു