ജൽ ജീവൻ മിഷൻ: 880 കോടിക്ക് അനുമതി
തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ ഈ വർഷം 880 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. 400 കോടി രൂപ കേന്ദ്ര സർക്കാരും 80 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും.കേരളത്തെ സമ്പൂർണ പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിക്കൊപ്പം സംസ്ഥാന പദ്ധതികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.