ഉത്ര വധക്കേസ്: സൂരജിന്റെ മൊഴിയിൽ അച്ഛൻ സുരേന്ദ്രൻ കുടുങ്ങി; സുരേന്ദ്രന്റെ മൊഴിയിൽ കുടുങ്ങിയത് ഭാര്യയും മകളും.! കുടുംബത്തിന് മുഴുവൻ വിലങ്ങു വീഴും…
കൊല്ലം: ഉത്ര കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തു വരുന്നത്. ഉത്രയെക്കൊലപ്പെടുത്തിയ ഭർത്താവ് സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ സുരേന്ദ്രനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സുരേന്ദ്രന്റെ മൊഴിയിൽ നിന്നും കൊലപാതകത്തിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ സൂരജിന്റെ ‘അമ്മ രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആവശ്യമായ തെളിവുകൾ ലഭിച്ചാൽ ഇരുവരെയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. ഇതോടെ ഉത്രവധക്കേസിൽ മുഖ്യപ്രതിയായ ഭർത്താവ് സൂരജിനൊപ്പം കുടുംബത്തിന് മുഴുവൻ വിലങ്ങു വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.
നേരത്തെ സൂരജ് അണലിയെക്കൊണ്ട് ഉത്രയെക്കടിപ്പിക്കാന്‍ ശ്രമം നടത്തുന്നതിന് മുന്‍പ് സൂരജിന്റെ കൈയില്‍ നിന്നും അണലി ചാടിപ്പോയിരുന്നു. സൂരജിന്റെ കുടുംബം ഒന്നടങ്കം ചേര്‍ന്നാണ് അന്ന് പാമ്പിനെ തെരഞ്ഞത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അണലിയെക്കൊണ്ട് കടിപ്പിച്ച് ശ്രമം പരാജയപ്പെട്ടപ്പോള്‍ പിന്നീട് മൂര്‍ഖനെ വാങ്ങിയാണ് ഉത്രയെ കടിപ്പിച്ചത്. ഇക്കാര്യത്തിലും കുടുംബത്തിന് മുഴുവൻ പങ്കുണ്ടെന്നാണ് വിവരം. ഏതായാലും കേസില്‍ വളരെ നിര്‍ണായക ദിവസമാണിന്ന്. കുടുംബത്തിന് കൂടുതല്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത വരും.
ഉത്രയുടെ കൊലപാതകത്തില്‍ സുരേന്ദ്രന്റെ പങ്കും സ്വര്‍ണ്ണം എന്ത് ചെയ്തു എന്നുമാണ് പോലീസ് തിരക്കുന്നത്.സൂരജിന്റെ പുരയിടത്തില്‍ നിന്നും 37അര പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്യല്‍ നീണ്ടതോടെ പുരയിടത്തില്‍ സ്വര്‍ണം കുഴിച്ചിട്ടുവെന്ന് സുരേന്ദ്രന്‍ സമ്മതിച്ചു. അച്ഛന് എല്ലാ വിവരങ്ങളും അറിയാം എന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. ഈ ഗൂഢാലോചനയിൽ ഭാര്യക്കും മകൾക്കും പങ്കുടുന്ന തരത്തിലാണ് സുരേന്ദ്രൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഉത്ര വധ കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്.പി എ.അശോകിന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു.