Times Kerala

മലങ്കര ജലാശയം; കൂടുതൽ വെള്ളം തുറന്നു വിടും തുറക്കുന്നത് മൂന്ന് ഷട്ടറുകൾ

 
മലങ്കര ജലാശയം;  കൂടുതൽ വെള്ളം തുറന്നു വിടും തുറക്കുന്നത് മൂന്ന് ഷട്ടറുകൾ

  ഇടുക്കി : മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ 40 സെൻ്റീമീറ്റർ വീതം ഉയർത്തും. മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് 20 സെൻ്റീമീറ്റർ കൂടി തിങ്കളാഴ്ച്ച മുതൽ തുറക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശം ലഭിച്ചതായി എം.വി.ഐ.പി. അധികൃതർ അറിയിച്ചു.

ആകെ ആറ് ഷട്ടറുകളാണ് മലങ്കര ജലാശയത്തിനുള്ളത്. 42 മീറ്ററാണ് ഡാമിൻ്റെ പരമാവധി സംഭരണ ശേഷി. വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനാലും മെയ് പകുതിയോടെ ജലനിരപ്പ് 41.5 മീറ്ററായി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് മെയ് 17 മുതൽ 20 സെ.മീറ്റർ വീതം തുറന്ന് വിട്ടത്.

40.25 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിൽ നിന്നും തോടുകളിൽ നിന്നുമുള്ള നീരൊഴുക്ക് കൂടുമെന്നാണ് കണക്ക് കൂട്ടൽ. ഇത് കൂടാതെ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതും മലങ്കര ജലാശയത്തിലേക്കാണ്.

തുറന്ന് വിടുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടുന്നതിനാൽ മൂവാറ്റുപുഴയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്

എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് ) അധികൃതർ അറിയിച്ചു.

Related Topics

Share this story