Times Kerala

തെങ്ങുകയറാന്‍ പഠിച്ചു, അതില്‍ നിന്നു കിട്ടിയ കൂലി അച്ഛനും അമ്മയ്ക്കും കൊടുത്തു, ലോക്ക്ഡൗണിൽ ബസ് ഇല്ലാതെ വന്നതോടെ ഓട്ടോ ഓടിക്കാനും പഠിച്ചു; യുവതിയുടെ കുറിപ്പ് വൈറൽ

 
തെങ്ങുകയറാന്‍ പഠിച്ചു, അതില്‍ നിന്നു കിട്ടിയ കൂലി അച്ഛനും അമ്മയ്ക്കും കൊടുത്തു, ലോക്ക്ഡൗണിൽ ബസ് ഇല്ലാതെ വന്നതോടെ ഓട്ടോ ഓടിക്കാനും പഠിച്ചു; യുവതിയുടെ കുറിപ്പ് വൈറൽ

തെങ്ങുകയറ്റക്കാരനായ അച്ഛന്‍ മൂത്തത് ആണ്‍കുട്ടിയായിരുന്നെങ്കില്‍ കൂടെ കൂട്ടാമായിരുന്നു എന്നു പറഞ്ഞതു കേട്ടപാടെ തെങ്ങുകയറാന്‍ പഠിക്കുകയും അതില്‍ നിന്നു കിട്ടുന്ന കൂലി അച്ഛനും അമ്മയ്ക്കും കൊടുക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിയായ ശ്രീദേവി എന്ന പെണ്‍കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേരാണ് ശ്രീദേവിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.ലോക്ക്ഡൗണ്‍ ആയതിനാല്‍ ബസ് ഇല്ലാത്തതുകൊണ്ട് എന്തു ചെയ്യുമെന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ഓട്ടോ ഓടിക്കാന്‍ പഠിക്കാന്‍ തീരുമാനിച്ചതും സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോ വാങ്ങിയതുമെന്നും ശ്രീദേവി പറയുന്നു.

ശ്രീദേവിയുടെ കുറിപ്പ് വായിക്കാം…

എന്റെ കുട്ടിക്കാലങ്ങളൊന്നും അത്ര നല്ലതായിരുന്നില്ല. ഓര്‍ക്കാന്‍ മാത്രം സന്തോഷങ്ങളുമില്ല. ഇടക്കൊക്കെ വിശന്നു കരഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അതൊക്ക മാറി വന്നു. എനിക്ക് ഓര്‍മവച്ച നാള്‍ മുതല്‍ അമ്മ ജോലിക്ക് പോയി കണ്ടിട്ടുണ്ട്. ഇടക്കൊക്കെ ലീവ് എടുക്കാന്‍ പറഞ്ഞ തന്നെ വീട്പണി, അവിടെ ഇവിടെയായി കൊടുക്കേണ്ട കാശിന്റെ കണക്ക്, അങ്ങനെ ഓരോന്ന് പറഞ്ഞു അമ്മ ജോലിക്ക് പോവും. അച്ഛന് കാലങ്ങളായി ശ്വാസം മുട്ടലുണ്ട്. പക്ഷെ അച്ഛന്റെ ജോലിക്ക് അതൊരു തടസ്സമായിരുന്നില്ല. മഴക്കാലമാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവാറ്.തെങ്ങുകയറാന്‍ പഠിച്ചു, അതില്‍ നിന്നു കിട്ടിയ കൂലി അച്ഛനും അമ്മയ്ക്കും കൊടുത്തു, ലോക്ക്ഡൗണിൽ ബസ് ഇല്ലാതെ വന്നതോടെ ഓട്ടോ ഓടിക്കാനും പഠിച്ചു; യുവതിയുടെ കുറിപ്പ് വൈറൽ

ഇടക്കൊക്കെ അനിയത്തിമാരെ നോക്കാന്‍ വേണ്ടി സ്‌കൂളില്‍ പോവാന്‍ കഴിയാത്ത സാഹചര്യങ്ങളോക്കെ ഉണ്ടായിട്ടുണ്ട്. അവരെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഞാനും പഴയപോലെ പോവാന്‍ തുടങ്ങി. ഞാന്‍ സ്‌കൂളില്‍ ഇടക്കിടക്കു വരുന്നത് കണ്ട ശാന്ത ടീച്ചര്‍ അന്നെനിക്കൊരു പേരിട്ടു. ഒന്നരാടം കോഴിന്ന്. പക്ഷെ ടീച്ചറ് തന്നെയാണ് കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു എന്നെ ശ്രദ്ധിച്ചതും. പിന്നീട് നല്ല സമയങ്ങളായിരുന്നു. എന്റെ പ്ലസ് ടു വിനു ശേഷമുള്ള വെക്കേഷനാണ് ആദ്യമായി ഒരു ജോലിക്ക് പോകുന്നത്. ട്യൂഷന്‍ സെന്ററിലെ ഓഫീസില്‍. ഡിഗ്രി കഴിഞ്ഞപ്പോ അത് കാടാമ്പുഴ അക്ഷയ സെന്ററില്‍ ആയി. ആദ്യമായി ശമ്പളം കിട്ടുന്നതിന്റെ സന്തോഷം അന്നാണ് അറിയുന്നത്. പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും കൊടുക്കുമ്പോ… അനിയത്തിമാര്‍ക്ക് സ്‌കൂള്‍ ബാഗും കുടയും മേടിക്കുമ്പോഴൊക്കെ കിട്ടണ സന്തോഷം. അത് പറഞ്ഞറിയിക്കാന്‍ എനിക്കറിയില്ല. പിന്നെ പിജി കഴിഞ്ഞു. ആ. ഋറ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ നേരമാണ് കൊറോണ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മാര്‍ച്ച് 11 ന് വീട്ടില്‍ വന്നിരിക്കാന്‍ തുടങ്ങി. ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷക്ക് ശേഷം അറിയാത്ത ഭക്ഷണങ്ങളില്‍ ചിലതുണ്ടാക്കന്‍ പഠിച്ചു, ചെറിയ വായനകളും. ??

നിലവിലെ സാഹചര്യത്തില്‍ അച്ഛന്‍ മാത്രമാണ് ജോലിക്ക് പോകുന്നത്. എനിക്ക് ചെയ്യാന്‍ അറിയുന്ന ജോലികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയും. ഇടക്കൊക്കെ അച്ഛന്‍ പറയുന്നത് കേട്ടിട്ടുണ്ട്, മൂത്തത് ഒരാണ്‍കുട്ടി ആയിരുന്നേല്‍ അച്ഛന്റെ കൂടെ തേങ്ങയിടാനൊക്കെ പോയേനെന്ന്. പിന്നീട് ഓര്‍ത്തപ്പോ തോന്നി എനിക്കും ഇതൊക്ക ആയിക്കൂടെന്ന്. അങ്ങനെ അമ്മയോടും അച്ഛനോടും എനിക്ക് തേങ്ങയിടാന്‍ പഠിക്കണമെന്ന് പറയുന്നു. നിനക്ക് പ്പോ ഇതാണോ കണ്ടേന്ന് അമ്മ, ഇത്രേം പഠിച്ചിട്ട് ഇനി തെങ്ങ് കേറാന്‍ നടക്കുവാണോന്ന് അച്ഛന്‍. അനക് വേറെ പണില്ലേന്ന് അനിയത്തികുട്ടി. പിന്നെ അടിയായി ബഹളായി… ഒരൂസം വൈന്നേരം അച്ഛന്റെ തളപ്പെടുത്തു ഞാന്‍ തെങ്ങ് കേറി നോക്കി. എന്റെ തടി വച്ചു എങ്ങനെ കേറാനാണെന്ന് എനിക്ക് തന്നെ തോന്നി. ??അങ്ങനെ തെങ്ങ് കയറ്റ യന്ത്രം മേടിച്ചു തരണമെന്ന് പറഞ്ഞു അടിയായി. കൊറേ പറഞ്ഞപ്പോ എന്റെ വാശിക്കൊടുവില്‍ ഞാനും അച്ഛനും കൂടെ പോയി മെഷീന്‍ മേടിച്ചു. അപ്പുറത്തെ കാക്കേടെ പറമ്പിലെ തെങ്ങില്‍ കയറി പഠിക്കാനും തുടങ്ങി. ഞാന്‍ തെങ്ങില്‍ കയറി ഒരു തേങ്ങയൊക്കെ ഇട്ടു കണ്ടപ്പോ അച്ഛനും അമ്മയ്ക്കും ചിരി. അനിയത്തിമാര് തെങ്ങില്‍ കയറാന്‍ പരസ്പരം അടിയുണ്ടാക്കുന്നു. അങ്ങനെ അമ്മയൊഴികെ എല്ലാരും കയറി പരീക്ഷിച്ചു.??

ഇന്നലെ അടുത്ത വീട്ടിലെ താത്തെടെ പേരകുട്ടിക്ക് ഇളനീര്‍ വേണന്ന് പറഞ്ഞു അച്ഛനെ വിളിച്ചു. അച്ഛന്‍ എന്നോട് പറഞ്ഞു. ആദ്യം നുണയാണോന്ന് ഓര്‍ത്തു. പക്ഷെ അച്ഛന്‍ സീരിയസ് ആണേ…?? അങ്ങനെ ഇളനീര് ഇട്ടു… രണ്ട് തെങ്ങില്‍ കയറിയതിനു 80 രൂപയും കിട്ടി. കാശ് അച്ഛനും അമ്മക്കും കൊടുത്തു. രണ്ടാളും അത് കയ്യില്‍ വെക്കാന്‍ പറഞ്ഞു. എന്നിട്ട് വൈന്നേരം ആയപ്പോ അമ്മയോട് ചോദിച്ചു…ഒന്ന് കേറിനോക്ക്യാലോ അമ്മാന്ന്… ഒട്ടും പ്രതീക്ഷിക്കാതെ അമ്മ വന്നു കേറിനോക്കുന്നു. ഇറങ്ങിവന്നപ്പൊഴേക്കും അമ്മ പറയാ, ഇനി നീ അച്ഛന്റെ കൂടെ ജോലിക്ക് പൊക്കോന്ന്. അങ്ങനെ അമ്മ ഹാപ്പിയായി. ഇന്ന് രാവിലെ അച്ഛന്റെ കൂടെ ജോലിക്ക് പോയി 360 രൂപക്ക് ജോലി ചെയ്തു. ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ… ??

നിലവിലെ സാഹചര്യത്തില്‍ ബസ് ഇല്ലാത്തോണ്ട് എവിടെ പോണേലും ഓട്ടോ വിളിക്കണം. ഓട്ടോക്ക് ആണേല്‍ നല്ല ചാര്‍ജ്ണ്ട്. സ്‌കൂട്ടി എടുക്കുന്ന കര്യം പറഞ്ഞപ്പോ അമ്മക്ക് സ്‌കൂട്ടിയില്‍ കയറാന്‍ ഇഷ്ട്ടമല്ല. പേടിയാണ്. അപ്പോഴാണ് കാര്‍ എടുത്താലോന്ന് ആലോചിച്ചത്. അതിപ്പൊ താങ്ങൂലന്ന് ഉടനെ മറുപടിയും കിട്ടി.?? പിന്നെന്ത് ചെയ്യുന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് അമ്മ പറയണേ, ഒരാണ്‍കുട്ടി ണ്ടായിരുന്നങ്കില്‍ മ്മക്ക് ഓട്ടോ മേടിക്കായിരുന്നുന്ന്. അമ്മയോട് ഞാന്‍ ഓടിച്ച മതിയോന്ന് ചോദിച്ചു. അമ്മ ചിരിച്ചു. പിന്നെ നീ ഓടിക്കോന്ന് ചോദിച്ചു. മ്മക്ക് പഠിക്കാമ്മേന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ഒരു സെക്കന്റ് ഓട്ടോ മേടിക്കുന്നു. അച്ഛന്റെ സുഹൃത്ത് പഠിപ്പിച്ചു തരുന്നു. ഇപ്പൊ അത്യാവശ്യത്തിനു പോകാന്‍ എന്റെ കൂടെ ഓട്ടോയില്‍ ഇരിക്കാന്‍ അമ്മ റെഡിയാണ്. ഇനിയിപ്പോ തേങ്ങയിട്ട് വന്നിട്ട് ഓട്ടോ ടാക്‌സിയായി ഓടാന്‍ പോയാലോന്നൊരു ആലോചന കൂടിയുണ്ട്. അപ്പൊ ഇതൊക്കെയാണ് കൊറോണകാലത്തെ വിശേഷങ്ങള്‍.

Related Topics

Share this story