ക്ഷേത്രത്തിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പാകിസ്താനില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍; പരാതി
കാസര്‍ഗോഡ്: ക്ഷേത്രത്തിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പാകിസ്താനില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ എത്തിയതായി പരാതി. മഞ്ചേശ്വരത്തു ഉണ്ടായ സംഭവത്തില്‍ ക്ഷേത്ര സേവാ സമിതിയും വിശ്വഹിന്ദുപരിഷത്തും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. മഞ്ചേശ്വരം ബായാര്‍ ശിവക്ഷേത്രത്തിന്റെ പേരില്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പാകിസ്താന്‍ നമ്പറില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ അടങ്ങുന്ന സന്ദേശം എത്തിയത്.2017ലാണ് ക്ഷേത്ര സേവാസമിതി ക്ഷേത്രകാര്യങ്ങള്‍ പങ്കുവയ്ക്കാനായി ശിവക്ഷേത്ര ബായാര്‍ എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിച്ചത്. ഒരു വർഷത്തിന് ശേഷം അതേ പേരില്‍ ചന്ദ്രശേഖര പ്രഭു എന്ന ആള്‍ അഡ്മിനായി മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു.
ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് പലര്‍ക്കും ദസന്ദേശങ്ങളും എത്തി. ശിവക്ഷേത്രത്തിന്റെ പേരു കണ്ട് പലരും ക്ഷേത്രഗ്രൂപ്പ് ആണെന്ന് കരുതി ഈ വ്യാജ ഗ്രൂപ്പില്‍ ചേരുകയും ചെയ്തു. തുടർന്ന്, കഴിഞ്ഞ മെയ് 21ന് ആണ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാക്കിസ്ഥാനിൽ നിന്നുള്ള നമ്പറിൽ നിന്നാണ് ചിത്രങ്ങൾ എത്തിയതെന്ന് മനസിലായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.