റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തി
ടെഹ്‌റാന്‍: റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന് റിപ്പോര്‍ട്ട്. കാപ്‌സിയന്‍ കടലിലാണ് ഇരു രാജ്യങ്ങളുടെയും നാവികസേനാംഗങ്ങള്‍ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനങ്ങള്‍ നടന്നതെന്നാണ് വിവരങ്ങള്‍.
ഇറാന്‍ നാവികസേനയുടെ മിസൈല്‍ വിക്ഷേപണ പെയ്കാന്‍ ക്ലാസ് യുദ്ധകപ്പലും സൈനികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു. ഇറാനിലെ വടക്കന്‍ തുറമുഖമായ അന്‍സാലിയിലായിരുന്നു റഷ്യന്‍ നാവികസേനയുടെ അഞ്ചംഗ കപ്പല്‍പ്പട നങ്കൂരമിട്ടത്. മൂന്ന് ദിവസമായിരുന്നു ഈ കപ്പല്‍ക്കൂട്ടം ഇവിടെ നങ്കൂരമിട്ടുകിടന്നത്.
സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇൗ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതിനെ തുടർന്ന് യു.എസ് പിന്മാറിയിരുന്നു.