തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രതിഷേധറാലി
ഹൂസ്റ്റണ്‍: തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രതിഷേധറാലി. വാഷിംഗ്ടണിൽ നടന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഫിലാഡൽഫിയ, ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 800ലേറെ ചെറു റാലികളും സംഘടിപ്പിച്ചു. തോക്ക് നിയന്ത്രണത്തിനുള്ള നടപടികൾ ഇനിയും വൈകാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയാണ് പ്രതിഷേധറാലികൾ നടന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ഫ്ളോറിഡയിലെ പാർക്ക്ലാൻഡ് ഹൈസ്കൂളിൽ വെടിവയ്പുണ്ടായത്. സംഭവത്തിൽ 17 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ വെടിവയ്പുണ്ടാകുമെന്ന് ഭയന്നാണ് തങ്ങൾ ഓരോരുത്തരും കഴിയുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ഫെബ്രുവരിയിലെ വെടിവയ്പിനു ശേഷം കഴിഞ്ഞ ദിവസം മേരിലാൻഡിലും വെടിവയ്പുണ്ടായിരുന്നു. രണ്ട് പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം തോക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളിയും ചില കോണുകളിൽനിന്ന് അഭിപ്രായമുയർന്നു. വെടിവെച്ചാൽ തിരിച്ച് വെടിവയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ തോക്ക് നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് തോക്ക് നിയന്ത്രണത്തെ എതിർക്കുന്നവരുടെ വാദം.
Share this: