മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം, കൊലപാതകമെന്ന് പോലീസ്; പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ ; സംഭവത്തില്‍ ദുരൂഹത
പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ നിന്ന് കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. പട്ടിമറ്റത്തെ ഡബിള്‍ പാലത്തിന് സമീപമുള്ള ജെജെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പുകകുഴലിന്റെ അടിയിലുള്ള ഡിസ്ചാര്‍ജ്‌പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഇതിനുള്ളില്‍ ഉപേക്ഷിച്ചതാകമെന്ന് പൊലീസിന്‍റെ നിഗമനം.സ്ത്രീയാണോ പുരുഷനാണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാന്‍ കഴിയൂവെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. കമ്പനിയില്‍ ജോലി ചെയ്യുന്ന ആരെയും കാണാതായതായി അറിവില്ലെന്ന് കമ്പനി ഉടമ അറിയിച്ചു. പുക കുഴലില്‍ ചാരം എടുക്കുവാനുള്ള ചെറിയ ദ്വാരം മാത്രമേ താഴെനിന്നും കാണാനാകു. അന്‍പത് മീറ്ററോളം ഉയരമുള്ള പുകക്കുഴലിനുള്ളില്‍ മൃതദേഹം എങ്ങനെ നിക്ഷേപിച്ചുവെന്നത് പൊലീസ് കണ്ടെത്തുകയാണ്. പൊലീസ് കമ്പനിയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. മൃതദേഹത്തിന് രണ്ടാഴ്ച്ച പഴക്കമുണ്ടാകുമെന്നാണ് പൊലീന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.