Times Kerala

പരിക്കേറ്റ പിതാവിനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിക്ക് സഹായ വാഗ്ദാനവുമായി സൈക്ലിംഗ് ഫെഡറേഷൻ

 
പരിക്കേറ്റ പിതാവിനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിക്ക് സഹായ വാഗ്ദാനവുമായി സൈക്ലിംഗ് ഫെഡറേഷൻ

പാറ്റ്ന: ലോക്ക് ഡൗണിൽ കുടുങ്ങിയ അച്ഛനെ നാട്ടിൽ എത്തിക്കാൻ ഗുരുഗ്രാമിൽ നിന്നും ബിഹാറിലേക്ക് 1200 കിലോമീറ്റര്‍ സൈക്കിൾ ചവിട്ടിയ പെൺകിട്ടിക്ക് സഹായവാഗ്ദാനവുമായി സൈക്ലിംഗ് ഫെഡറേഷൻ. 15 കാരിയായ ജ്യോതി കുമാരിയെ അടുത്ത മാസം നടക്കാനിരിക്കുന്ന ട്രയലിന് ക്ഷണിച്ചിരിക്കുകയാണ് സൈക്ലിംഗ് ഫെഡറേഷൻ. ഇതിൽ വിജയിച്ചാൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ഐജിഐ സ്റ്റേഡിയം സമുച്ചയത്തിലെ അത്യാധുനിക നാഷണൽ സൈക്ലിംഗ് അക്കാദമിയിൽ ട്രെയിനിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഓങ്കർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേരത്തെ പിതാവിനെയും പുറകിലിരുത്തി പെൺകുട്ടി 1200 കിലോ മീറ്റര്‍ സൈക്കിൾ ചവിട്ടിയ വാര്‍ത്ത പുറത്ത് വന്നത് മുതൽ അഭിനന്ദന പ്രവാഹമായിരുന്നു 15കാരിയെ തേടിയെത്തിയത്. ജ്യോതി കുമാരിയുടെ പിതാവായ മോഹൻ പാസ്വാൻ ഓട്ടോ ഡ്രൈവറായിരുന്നു, ഇയാൾക്ക് ജനുവരിയിൽ അപകടം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിനും വാടകയ്ക്കും പണം ഇല്ലാതാവുകയും കുടുംബം പട്ടിണിയില്‍ ആവുകയും ചെയ്തു. കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇവര്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കൈയ്യിൽ ആകെ ബാക്കിയുണ്ടായിരുന്ന 500 രൂപ നൽകിയാണ് ജ്യോതി സൈക്കിൾ വാങ്ങിയത്. എട്ട് ദിവസം കൊണ്ടാണ് പെണ്‍കുട്ടി പിതാവുമായി 1200 കിലോ മീറ്റര്‍ സഞ്ചരിച്ച് ജന്മ നാട്ടിൽ എത്തിയത്.

Related Topics

Share this story