കൗൺസലിംഗ് പഠിച്ച ഞങ്ങളും കാമുകന്റെ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടേക്കാം.. അല്ലേൽ സ്വാർത്ഥയായ കാമുകന് സ്വയം സമർപ്പണം നടത്തി വിഡ്ഢിയാക്കപ്പെടാം…; കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു
# കല, കൗൺസലിങ് സൈക്കോളജിസ്റ്റ്
സൈക്കോളജിസ്റ്റും വ്യക്തിജീവിതവും..
:::::::+:+:::+:::::::::::::::::::::::::::++++++:::::::::::::
സൈക്കോളജി പഠിക്കുക, പ്രാക്ടിസ് ചെയ്യുക എന്നത് കൊണ്ട് എല്ലാരേയുംക്കാൾ ഉൽകൃഷ്‌ടയായി വ്യക്തി ജീവിതം കൊണ്ട് പോകാൻ പ്രാപ്തി ഉണ്ടാകണം എന്നില്ല..
ബലഹീനതകൾ ഞങ്ങളിലും ഉണ്ട്..
വിലാപങ്ങൾ ആയിട്ട് അല്ല എങ്കിലും ജീവിതത്തിൽ കടന്നു പോയ പ്രതിസന്ധികൾ ഞാൻ തുറന്നു എഴുതാറുണ്ട്.
ഇരുൾപ്പാതയിലെ ഒരു വഴി വിളക്കായിരുന്നു എനിക്ക് മനഃശാസ്ത്രപഠനം..
പച്ചയായ മനുഷ്യ മനസ്സിലെ കാമാസക്തി, സദാചാരം, ദുർവിധി ഒക്കെ കടന്നു വരുന്ന ജീവിതസാഹചര്യങ്ങളിൽ അവന്റെ പെരുമാറ്റത്തെ പഠിക്കുന്നവരാണ് മനഃശാസ്ത്രജ്ഞർ…
മനഃശാസ്ത്രം പഠിച്ചവർക്ക് അസംതൃപ്തമായ മനസ്സിന്റെ കാഴ്ചപ്പാടിനെ മാറ്റി ജീവിക്കാൻ കഴിയുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനുള്ള ഗതി ഉണ്ടാക്കാൻ എളുപ്പമാണ് എന്ന് പൊതുവെ പ്രശംസ കേൾക്കാറുണ്ട്…
അതേപോലെ, സൈക്കോളജി പഠിച്ചാൽ മനസ്സ് ആത്മസംഘര്ഷത്തിനു വിധേയം ആയിക്കൂടാ എന്ന് വിധിക്കാറുണ്ട്..
അതായത്,
ബാഹ്യസമ്മർദ്ദങ്ങളെ അതിജീവിക്കാൻ അസാമാന്യകരുത്തുള്ളവർ എന്ന് മുദ്രകുത്തപെട്ടവരാണ്… !!
കഴുകി തുടച്ചു സ്ഫടികം പോൽ നിർമ്മലമായ മനസ്സിന്റെ ഉടമകളാണ് സൈക്കോളജി പഠിച്ചു തീർന്നാൽ എന്ന് കരുതരുത്…
വിഷമോ അമൃതോ എന്നറിയാതെ കൈയിൽ ഇരിക്കുന്ന പാനപാത്രത്തിൽ തുറിച്ചു നോക്കി നിൽക്കാറുണ്ട് ഞങ്ങളും..
കൗൺസലിംഗ് പഠിച്ച ഞങ്ങളും കാമുകന്റെ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടേക്കാം..
അല്ലേൽ സ്വാർത്ഥയായ കാമുകന് സ്വയം സമർപ്പണം നടത്തി വിഡ്ഢിയാക്കപ്പെടാം…
കാമിച്ച പുരുഷനെ സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യം ഞങ്ങൾക്കും ഉണ്ടാകാം…
വിവാഹജീവിതത്തിൽ അമ്മായിഅമ്മ പോരും ഭർത്താവിനാൽ ത്യജിക്കലും ഒക്കെ നേരിടാം..
ഭാര്യയുടെ അവിഹിതബന്ധം അസഹിഷ്ണത ഉള്ളിൽ ഉള്ള പുരുഷ സൈക്കോളജിസ്റ് ഉണ്ടാകാം..
സംശയരോഗിയായ ഭാര്യയെ ജീവിതത്തിൽ സഹിച്ചു കൊണ്ട്,
തനിക്കു മുന്നില് വരുന്ന രോഗികളെ ചികിൽസിക്കുന എത്രയോ മനഃശാത്രജ്ഞർ ഉണ്ടാകാം..
പൂമുഖപ്പടിയിൽ നിന്നെയും കാത്തെന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ പോലെ..
ഒടുവിൽ ആ ജീവിതത്തിന് വൻ ദുരന്തം നേരിടേണ്ടി വരുമ്പോൾ, ആത്മവ്യഥയുടെ പര്യായമായി മാറുമ്പോൾ,
സ്വന്തം കുടുംബം നന്നാക്കാൻ കഴിയാത്തവർ മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു എന്ന് സമൂഹം പറഞ്ഞു കാണണം…
ജീവിതദുരന്തങ്ങളെ അതിജീവിക്കാൻ കഴിയാത്ത എത്ര പേരുണ്ട്..
മീരയെ പോലെ..
പദ്മാരാജൻ സിനിമയായ നവംബറിന്റെ നഷ്‌ടത്തിലെ സൈക്കോളജി പഠിച്ച മീരയെയും, സൈക്കോളജിസ്റ് ആയ ദാസിനെയും പോലെ ഉള്ളവരും ഞങ്ങളുടെ
കൂട്ടത്തിൽ ഉണ്ട്..
കോളേജ് ജീവിതത്തിന്റെ അല്പനാളിലെ പ്രണയത്തിനു ശേഷം വിട പറഞ്ഞു ദാസ് യാത്രയായി..
അത് മീരയിൽ ഉണ്ടാക്കുന്ന നിരാശയും അസ്വസ്ഥതയും വിഷാദാവസ്ഥയിൽ എത്തിക്കുന്നു..
ജീവിതാനുഭവങ്ങൾ മാത്രമല്ല, ജനിതക സ്വാധീനത്തോട് കൂടിയ കുടുംബപാരമ്പര്യം വരെ ഒരാളുടെ സ്വഭാവം രൂപീകരിക്കുന്ന ഘടകങ്ങൾ ആണ്..
മീരയുടെയും ദാസിന്റെയും ചിന്തകൾ വ്യത്യസ്തമാണ്…
അവന്റെ സ്നേഹശൂന്യതും വഞ്ചനയും അവളെ തകർക്കുന്നു..
ജീവിതത്തിന്റെ ഗതി മാറുന്നു..
ഏകാന്തതയുടെ ലോകത്ത് സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത പതനത്തിൽ അവളുടെ മനസ്സ് കൊണ്ടെത്തിക്കുന്നു..
മനഃശാസ്ത്രം പഠിച്ചത് കൊണ്ട് അവൾ തകരാതിരിക്കുന്നില്ല.. !
കാമുകിഭാവം അവളിലും സ്നേഹം തന്നെയാണല്ലോ..
വിദഗ്ധനായ മനഃശാസ്ത്രജ്ഞൻ ആയിട്ടും ദാസ് നിലപാടുകൾ സ്വാർഥമായി സ്വീകരിക്കുന്നു എന്ന് കുറ്റപ്പെടുത്തുമോ?
സൈക്കോളജിസ്റ് ആയത് കൊണ്ട് അയാൾ ശുദ്ധഹൃദയൻ ആയി തീരണമെന്ന് നിർബന്ധമില്ല..
പ്രണയഭാവം നടിക്കുന്നവർ, സ്നേഹത്തിന്റെ വിശുദ്ധിയേക്കാൾ ശാരീരികപ്രണയത്തിനു വിലകല്പിക്കുന്നവർ ഒക്കെ ആദ്യമായ് മനുഷ്യരും പിന്നെ മനഃശാത്രജ്ഞന്റെ കുപ്പായത്തിൽ ഉള്ളവരുമാണ്..
ഇനി,
ഞാൻ എന്ന കൗൺസിലർ എന്ത് സേവമാണ് നൽകുന്നത് എന്ന് ഒരുപാട് പേര് ചോദിക്കാറുണ്ട്…
മനസ്സിന്റെ ഓരോ ആഘാതത്തിന്റെയും ഇക്കരെയെത്താൻ എത്ര നേരം തുഴയണം എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.അവരെ കേൾക്കുക എന്നതാണ് ആദ്യഘട്ടം..
പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ അവയെ നേരിടുക എന്നത് തിരിച്ചറിവാണ്.
അതിന് വേണ്ടുന്ന സൂത്രങ്ങൾ പറഞ്ഞു കൊടുക്കുന്നു..
ഉപദേശിക്കാതെ,
ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യമായ നൈപുണ്യം നേടിയെടുക്കാനുള്ള പരിശീലനം കൊടുക്കുന്നു…
മുന്നില് വരുന്ന ആളിന്റെ പുണ്യവും പാപവും തീരുമാനിക്കാൻ അവകാശമില്ല…
അത്തരം മഹിമയുടെ പരിവേഷം അണിയാൻ പാടില്ല എന്ന് ഗുരുക്കന്മാർ ചൊല്ലി തന്നിട്ടുണ്ട്..
ക്ലയന്റ്മായി ചിന്തകളെ പങ്കിടുമ്പോൾ
എന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ
അയാളുടെ പ്രശ്നത്തെയും സമീപിക്കാറില്ല…
എഴുതുന്ന സൈക്കോളജിക്കൽ കുറിപ്പുകൾ പല കേസുകൾ കോർത്തിണക്കി വായിക്കാൻ എളുപ്പമായ രീതിയിൽ ആക്കി ആണ്..
വ്യക്തിയെ ചൂണ്ടി കാട്ടാറില്ല…
ക്ലയന്റ് ആയി എത്തുന്നവരിൽ ഹൃദയത്തിൽ നീതി കിട്ടിയവർ നിൽക്കട്ടെ, അല്ലാത്തവർ നടക്കട്ടെ…
കൗൺസലിംഗ് സൈക്കോളജിസ്റ് ഇവിടെ പൂർണ്ണമാകുന്നു..
NB : രക്ഷകാ,
അപക്വവും അപൂര്ണവുമായ മനസ്സ്, അതിന്റെ ഏക സാക്ഷിയും കാവൽക്കാരനും നീയാണ്… !
നിനക്ക് സ്വസ്തി…