അമ്മയിലേക്കൊരു തിരിച്ചുവരവ്..!
അമ്മമാരുടെ വിലമതിക്കാനാവാത്ത സ്നേഹത്തെയും കരുതലിനെയും ആദരിക്കാനായിട്ടാണ് മാതൃദിനം ആഘോഷിക്കുന്നത്. നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്നേഹം മാത്രം സമ്മാനിക്കുക എന്നുളള ഓര്‍മപ്പെടുത്തല്‍.
മക്കള്‍ എത്ര വലുതായാലും അമ്മ മനസ്സില്‍ എന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും.
സ്നേഹത്തിന്‍റെ പ്രതിരൂപമാവുമ്പോള്‍ തന്നെ അമ്മ മക്കള്‍ക്കുവേണ്ടി ഏതു സഹനത്തിലും തളരാതെ നിലയുറപ്പിക്കുന്ന ത്യാഗത്തിന്‍റെ പ്രതിരൂപം കൂടിയാണ് .
ലോകത്തിന്‍റെ ഏതറ്റത്ത് ആയാലും ഒരു ഫോണ്‍വിളിയിലൂടെയോ കാര്‍ഡിലൂടെയോ മദേഴ്സ് ഡേ ആശംസിക്കുമ്പോള്‍ അവര്‍ക്കത് വലിയ സന്തോഷം തന്നെയായിരിക്കും. ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ പലരും പല സംഭവങ്ങളിലൂടെയാണ് തങ്ങളുടെ സ്നേഹമയിയായ അമ്മമാരെ മാതൃദിനത്തില്‍ ഓർക്കുന്നത് .
പുതിയ കാലത്തില്‍ കാഴ്ചകള്‍ പലതും മാറി. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങള്‍ ഇങ്ങനെ പല കാഴ്ച്ചകളും നമ്മളെ അസ്വസ്ഥരാക്കുന്നുണ്ട്. ജീവിതത്തിന്‍റെ സായന്തനത്തില്‍ കരുതലും സ്നേഹവും പകര്‍ന്നു നല്‍കേണ്ടവരാണ് നിഷ്ക്കരുണം സ്വന്തം സുഖത്തിനായി അമ്മമാരെ പാതി വഴിയില്‍ തള്ളുന്നത്.സ്വന്തം അമ്മയെ ഓര്‍ക്കാത്ത മുഖമില്ലാത്ത കുറേയെറെ മനുഷ്യക്കോലങ്ങളിലേക്ക് മാതൃത്വത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ട ഗതികേടിൽ എത്തി നില്‍ക്കുന്നു.