മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗകര്യങ്ങളൊരുക്കി, യാത്രാവേളയിൽ അതീവ ജാഗ്രത വേണം;മുഖ്യമന്ത്രി
തിരുവനതപുരം : കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം അതിയായ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏർപ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവർ വരുന്നത്. വ്യാഴാഴ്ച രണ്ടു വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും ദുബായിൽനിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ വരുന്നത്.
മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തിൽ കരുതലോടെയാണ് നാം ഇടപെടുന്നത്. നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങൾ മുൻനിർത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.