7കിലോമീറ്റർ മാത്രം ദൂരത്തുള്ള വീട്ടിൽ പോയിട്ട് 42 ദിവസം, ആഹാരം ആശുപത്രിയില്‍ നിന്ന്, ഉറക്കം ആംബുലന്‍സില്‍, കുളിയും നനയുമൊക്കെ യാത്രക്കിടയിൽ; കോവിഡിനെതിരേ രാജ്യം ജയിക്കും വരെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുത്ത 65 കാരന്‍ ആംബുലൻസ് ഡ്രൈവർ…
ബെറെയ്‌ലി: ലോകം മുഴുവൻ പോരാട്ടത്തിലാണ്, കൊറോണ വൈറസ് എന്ന അദൃശ്യനായ ശത്രുവിനെ തുരത്താനുള്ള മഹായജ്ഞത്തിൽ. ഈ പോരാട്ടത്തിൽ പാതി വഴിയിൽ വീണുപോകുന്നവരുണ്ട്, കൂടും കുടുംബവും ഒക്കെയും നഷ്ടമാകുന്നവരുണ്ട് എങ്കിലും പിന്നോട്ടില്ലെന്ന വാശിയോടെ ലോകം ഒന്നായി പോരാടുകയാണ്. ഈ പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നവരാണ് നമ്മുടെ ഡോക്ടർമാരും, നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. ഇക്കൂട്ടത്തിൽ ജീവൻ മരണ പോരാട്ടം നടത്താൻ ആംബുലൻസ് ഡ്രൈവർമാരും ഉണ്ട്. ഉണ്ണാതെയും ഉറങ്ങാതെയും മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരിൽ ഒരാളാണ് ഉത്തര്‍പ്രദേശ് സംഭാല്‍ ജില്ലയിലെ 65 കാരന്‍ ബാബു ഭാരതി അത്തരത്തില്‍ ഒരാളാണ്.
മാര്‍ച്ച് 24 ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ ഇന്ന് വരെ വീട്ടില്‍ പോകാതെയും ഭാര്യയെയും മക്കളെയും കാണാതെയും രോഗത്തിനെതിരേയുള്ള പോരാട്ടത്തില്‍ കാവല്‍ഭടനായി മാറിയിരിക്കുകയാണ് ബാബു ഭാരതി. രോഗബാധിത പ്രദേശങ്ങളിലൂടെയും ഹോട്‌സ്‌പോട്ടുകള്‍ വഴിയും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ എടിടെ സമയമെന്നാണ് ബാബു ചോദിക്കുന്നത്.
ആംബുലന്‍സില്‍ തന്നെയാണ് ബാബുവിന്റെ ഉറക്കം. എവിടേയ്ക്ക് പോകുന്നോ അവിടെ കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കില്‍ അവിടെ കുളിയും നനയും. ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഭക്ഷണം. കോവിഡിനെതിരേയുള്ള പോരാട്ടം വിജയിച്ച ശേഷം മാത്രമേ വീട്ടിലേക്ക് പോകൂ എന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ബാബു ഭാരതി.
ജില്ലയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇദ്ദേഹം മെഡിക്കല്‍ ടീമിനൊപ്പം ഉണ്ടെന്നും ഇതുവരെ സംഭാല്‍ ജില്ലയില്‍ സംശയിക്കപ്പെട്ട 1100 കേസുകളില്‍ 700 പേരെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ബാബുവാണെന്നും അദ്ദേഹത്തിന്റെ ജോലിയിലെ സമര്‍പ്പണം പകരം വെയ്ക്കാന്‍ കഴിയാത്തതാണെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും പറയുന്നു. രാത്രിയിലായാലും പകലായാലും ഏതു സമയത്ത് വിളിച്ചാലും ഭാരതിയും അദ്ദേഹത്തിന്റെ ആംബുലന്‍സും റെഡിയാണെന്നും അവർ പറയുന്നു.
മാസം 17,000 രൂപ കരാറിലാണ് ഭാരതി ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാത്രം അകലെ മാണ്ഡിയിലെ കിഷന്‍ദാസ് സരായിയിലാണ് ഭാരതിയും ബാര്യ ബില്‍ക്കീസും മൂന്ന് മക്കളും കഴിയുന്നത്. ഇത്തവണത്തെ റംസാനും കുടുംബത്തിനൊപ്പം ഇഫ്ത്താര്‍ കൂടാനോ മക്കള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാനോ കഴിയുമോയെന്ന് ഭാരതിക്ക് സംശയമാണ്. ജില്ല ഇപ്പോള്‍ ഗ്രീന്‍ സോണില്‍ ആണെങ്കിലും സംഭാലില്‍ ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. 200 പേരെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്.