ഒറ്റ ഹാളില്‍ 60 നേഴ്സുമാര്‍, ഒരു ടോയ്‌ലെറ്റ്, വൃത്തിയില്ലാത്ത ഒരു ശുചിമുറി മാത്രം; ഡൽഹി കോവിഡ് ആശുപത്രിയിലെ ദുരിതചിത്രം പുറത്ത്
ഡൽഹി: അറുപതുപേർക്ക് ഒരു ടോയ്‌ലെറ്റ്, ഒന്നിച്ചു ഒരു ഹാളിൽ കിടത്തം . രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളെ ചികിൽസിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ലോക്‌നായക് ജയപ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ നേഴ്‌സുമാർക്കുള്ള താമസ സൗകര്യമാണിത്.അതേസമയം, ഡോക്ടർമാർ പഞ്ചനക്ഷത്ര ഹോട്ടലായ ലളിതിലാണ് താമസം.
കോവിഡ് രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാർക്ക് ശുചിമുറിയോടുകൂടിയ പ്രത്യേക മുറി ഒരുക്കണമെന്നാണ് ചട്ടം. എന്നാൽ, എൽഎൻജെപിയിൽ ചുരുക്കം മുറികളും ഹാളുമാണ് നേഴ്‌സുമാർക്ക് നല്‍കിയത്. കോവിഡ് വാർഡിന് തൊട്ടുമുകളിലുള്ള മുറികളിൽ നാലും അഞ്ചുംപേർ ഒന്നിച്ചു താമസം. തൊട്ടടുത്ത് പുതിയ ദന്താശുപത്രി കെട്ടിടത്തിന്റെ ഹാളിൽ അറുപതോളംപേര്‍.
102 കൊവിഡ് രോഗികളും രോഗലക്ഷണമുള്ള 378 പേരും അടക്കം അഞ്ഞൂറിലധികം പേരാണ് ദില്ലിയിലെ എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയുള്ളത്. കൊവിഡ് ചികിത്സക്കായി പ്രത്യേക ആശുപത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡോക്ടർമാരും നഴ്സുമാർക്കും പതിനാല് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.