Times Kerala

അമ്മ ചൈനക്കാരി, ‘ഹാഫ് കൊറോണ’ എന്ന് വിളിച്ച് പലരും പരിഹസിക്കുന്നു; തുറന്നു പറഞ്ഞു ജ്വാല ഗുട്ട

 
അമ്മ ചൈനക്കാരി,  ‘ഹാഫ് കൊറോണ’ എന്ന് വിളിച്ച് പലരും പരിഹസിക്കുന്നു; തുറന്നു പറഞ്ഞു ജ്വാല ഗുട്ട

ഹൈദരാബാദ്: അമ്മ ചൈനക്കാരിയായതിനാൽ ‘ഹാഫ് കൊറോണ’ എന്ന് വിളിച്ച് തന്നെ പലരും തന്നെ പരിഹസിക്കുന്നതായി തുറന്നു പറഞ്ഞു ജ്വാലാ ഗുട്ട. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ചൈനീസ് ബന്ധത്തിന്റെ പേരിൽ ചെറുപ്പം മുതൽ നേരിടുന്ന പരിഹാസങ്ങളും കൊറോണ വൈറസ് വ്യാപനത്തോടെ ലഭിച്ച പുതിയ വിളിപ്പേരും, അനുഭവിക്കേണ്ടി വന്ന മാനസിക പ്രശ്നങ്ങളും ജ്വാല ഗുട്ട തുറന്നെഴുതിയത്. ജ്വാലാ ഗുട്ടയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ചൈനക്കാരിയുമാണ്. ഇതിന്റെ പേരിൽ താൻ വംശീയമായി അധിക്ഷേപിക്കപ്പെടുന്നു എന്നാണ് ജ്വാല തന്റെ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിലുടെ തന്നെ പരിഹസിക്കുന്ന പലരും നേരിൽക്കാണുമ്പോൾ സെൽഫിയെടുക്കാൻ അനുവാദം തേടുന്നവരാണെന്നും ജ്വാല ഗുട്ട പരിഹസിച്ചു. ‘മറ്റുള്ളവരെ കൊറോണ എന്നും ചൈനീസ് വൈറസ് എന്നും വിളിച്ച് പരിഹസിക്കുമ്പോൾ നാം ഓർക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ലോകത്ത് വളരെയധികം ആളുകൾ മലേറിയ ബാധിച്ചും ക്ഷയം ബാധിച്ചും മരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഓരോ വർഷവും രണ്ടു ലക്ഷത്തോളം പേരാണ് ക്ഷയം ബാധിച്ചു മാത്രം മരിക്കുന്നത്. നമ്മുടെ രാജ്യത്തെ ശുചിത്വത്തിന്റെ കുറവ് ഇതിനെല്ലാം ഒരു പ്രധാന കാരണമാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ നടന്നുപോകുന്ന വഴിക്ക് ‘മലേറിയ’ എന്നോ ‘ടിബി വാഹകൻ’ എന്നോ വിളിച്ചാൽ എങ്ങനെയിരിക്കും?’ ജ്വലാ ഗുട്ട ചോദിച്ചു.

ചൈനീസ് അമ്മയ്ക്ക് പിറന്നതിന്റെ പേരിൽ ചെറുപ്പം മുതൽ കനത്ത പരിഹാസവും വംശീയാധിക്ഷേപവും നേരിട്ടാണ് താൻ വളർന്നതെന്നും ഗുട്ട വെളിപ്പെടുത്തി. ‘ചെറുപ്പം മുതലേ മറ്റുള്ളവർക്ക് ഞാനൊരു കാഴ്ചവസ്തുവായിരുന്നു. എവിടെക്കണ്ടാലും ആളുകൾ എന്നെ തുറിച്ചുനോക്കും. ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് എന്റെ മുഖം വ്യത്യസ്തമായതുകൊണ്ടായിരിക്കുമെന്നാണ്. അതിനു പിന്നിലെ വംശീയമായ കാരണങ്ങൾ എനിക്കു മനസ്സിലാകുന്നത് മുതിർന്നു കഴിഞ്ഞാണ്’ ജ്വാലാ ഗുട്ട വിശദീകരിച്ചു.

Related Topics

Share this story