കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ
കാസർകോട്: ജില്ലയിലെ ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാൻ കാസർകോട് പുതിയ ആശുപത്രി നിർമ്മിക്കുന്നു. 540 ബെഡ്ഡുകളുള്ള ആശുപത്രിയുടെ പണി നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ ഡി. സജിത്ത് ബാബു അറിയിച്ചു. ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിർമ്മിച്ചു നൽകുന്നത്. രണ്ടു മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് തനിക്ക് സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നതെന്ന് കളക്ടർ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.
തെക്കിൽ വില്ലേജിലെ 15 ഏക്കർ ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. നിർമ്മാണം നാളെ മുതൽ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പണി പൂർത്തിയാകും. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയ്ക്ക് നൽകിയ സംഭാവനയാണ് ഈ ആശുപത്രിയെന്നും കളക്ടർ പറഞ്ഞു.
ചട്ടംചാലിന് സമീപമാണ് ആശുപത്രി നിർമ്മിക്കുന്നത്. ആ പ്രദേശത്തെ കരാറുകാർ ജെ.സി.ബികൾ വിട്ടുനൽകി സഹായിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.