ഒരാളില്‍നിന്ന് ഒരു മാസം 406 പേരിലേക്ക് രോഗം പകരാം; ക്വാറന്റൈന്‍ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കനത്ത പ്രത്യാഘാതമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്
ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുളള നിര്‍ദേശങ്ങള്‍ രോഗബാധിതന് ലംഘിച്ചാൽ ഉണ്ടാകുന്നത് ഗുരുതര പ്രശ്നങ്ങളെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പകരാമെന്ന് അവർ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പോലുളള നിര്‍ദേശങ്ങള്‍ കൊറോണ രോഗം സ്ഥിരീകരിച്ച വ്യക്തി പാലിക്കാത്ത പക്ഷം ഇത് സംഭവിക്കാമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ 4421 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 354പേരിലാണ് കൊറോണ കണ്ടെത്തിയത്. ഇതുവരെ 326 പേരുടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം 2500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡുകള്‍ ഒരുക്കുന്നതിനുളള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ 133 ഇടങ്ങളിലായി 375 വീതം ബെഡുകളാണ് നിര്‍മ്മിച്ചുവരുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ കൊറോണ ബാധിതരുടെ എണ്ണം 700 കടന്നു. തൊട്ടുപിന്നില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ്. 500ലധികം പേര്‍ക്കാണ് ഇവിടങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചത്.