ലോക്ക് ഡൗൺ: ഏപ്രിൽ പതിനാലിനു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി
ഡൽഹി: നിലവിലെ ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 14നു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നല്ലൊരു നാളേക്ക് വേണ്ടി കുറച്ചു കൂടി ത്യാഗം വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികസ്ഥിതിക്കു മേലെ ആരോഗ്യത്തിന് ഇപ്പോൾ പ്രാധാന്യം നല്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയേക്കുമെന്ന് സൂചന. നിരവധി സംസ്ഥാന സർക്കാരുകളും വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന് ഇതിനോടകം തന്നെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.അതേസമയം, നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാരും ആ വഴിക്കാണ് ചിന്തിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.വളരെ നീണ്ട യാത്രയാണെന്നും ജനങ്ങൾ അതിനായി തയാറാകണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലോക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനം ദേശീയ താൽപര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു.ലോക്ക്ഡൗണ്‍ പുര്‍ണ്ണമായി എടുത്തുമാറ്റുന്നത് ശരിയല്ലെന്ന് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം നാളെ ചേരുന്ന മ്രന്തിസഭാ യോഗത്തിനു ശേഷമാണ് നിലപാട് വ്യക്തമാക്കുക.