കൊറോണ ബാധിച്ച 12 പേരും, മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങളുമായി അമേരിക്കന്‍ ആഡംബര കപ്പല്‍ കോറല്‍ പ്രിന്‍സസ് ഒടുവിൽ തീരത്തണഞ്ഞു
കോവിഡ് 19 ബാധിച്ചു മരിച്ച രണ്ടു യാത്രക്കാരുടെ മൃതദേഹങ്ങളും വൈറസ് ബാധ സ്ഥിരീകരിച്ച പന്ത്രണ്ടോളം യാത്രക്കാരുമായി അമേരിക്കന്‍ ആഡംബര കപ്പല്‍ കോറല്‍ പ്രിന്‍സസ് തീരത്തണഞ്ഞു. ദിവസങ്ങളോളം നീണ്ട യാത്രക്കൊടുവില്‍ മിയാമി തീരത്താണ് കപ്പല്‍ നങ്കൂരമിട്ടത്.
മാര്‍ച്ച് അഞ്ചിന് ചിലിയിലെ സാന്‍റിയാഗോയില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്. മാര്‍ച്ച് 19 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസില്‍ അവസാനിക്കേണ്ടതായിരുന്നു ഈ യാത്ര. എന്നാല്‍ കൊറോണയുടെ പശ്‍ചാത്തലത്തില്‍ അര്‍ജന്‍റീന ഉള്‍പ്പെടെ വിവിധ തീരങ്ങള്‍ കപ്പലിനെ അടുപ്പിക്കാന്‍ വിസമ്മതിച്ചതോടെയാണ് യാത്ര നീണ്ടുപോയത്.
1020 യാത്രക്കാരും 878 ജീവനക്കാരുമായി എത്തിയ കപ്പലിലെ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. കപ്പലിലെ ഏഴു യാത്രക്കാരും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.