ലോക്ക് ഡൗൺ ലംഘിച്ച് സമാന്തര പാതകളിലൂടെ കേരളത്തിലേക്ക് യാത്ര അടിയന്തര ഇടപെടൽ വേണമെന്ന് മന്ത്രി എം എം മണി
ഇടുക്കി: രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കേരള തമിഴ്നാട് അതിർത്തിയിലെ സമാന്തരപാതകളിലൂടെ നിരവധിപേര് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതായും ഇവരെ നിയന്ത്രിക്കാൻ തമിഴ്നാട് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മന്ത്രി എം എം മണി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കേരളവും തമിഴ്നാടും അവശ്യസർവീസുകളൊഴികെ മറ്റൊന്നും ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നില്ല. കർശന പരിശോധനകൾക്ക് ശേഷമാണ് ചരക്ക് വാഹനങ്ങൾ പോലും കടത്തി വിടുന്നത്. ഇതോടെ യാത്ര ചെയ്യാനാകാതെ വലഞ്ഞത് ഇടുക്കിയിലെ തോട്ടം മേഖലയാണ്. ഇവിടെ പണിയെടുക്കുന്ന 90 ശതമാനവും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളായിരുന്നു. ലോക്ക് ഡൗണിനോട് അനുഭാവം പ്രകടിപ്പിച്ച് മിക്കവരും തോട്ടമടച്ചപ്പോൾ ചിലർ അനധികൃതമായി തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കുകയാണ്.
ചെക്ക് പോസ്റ്റുകളിൽ പരിശോധനയുള്ളതിനാൽ സമാന്തരപാതകളിലൂടെയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. വലിയ വിസ്തൃതിയുള്ള പ്രദേശമായതിനാലും നിരന്തരം വന്യമൃഗ ശല്യമുള്ള സ്ഥലമായതിനാലും ഇവരെ കണ്ടെത്താൻ പൊലീസിനും പരിമിതികളുണ്ട്. അതിനാൽ ഇത്തരത്തിൽ സമാന്തരപാതകളിലൂടെ വരുന്നവരെ കസ്റ്റഡിയിലെടുത്ത് തമിഴ്നാടിന് കൈമാറുകയാണ് കേരള പൊലീസ് ഇപ്പോൾ ചെയ്യുന്നത്. ഇനിയും നിയമലംഘനം കൂടിയാൽ കേസെടുക്കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.