Times Kerala

കാത്തിരുന്ന വിവാഹം പോലും മാറ്റിവച്ച് കൊവിഡ് സേവനത്തിനിറങ്ങി ഡോക്ടർ ഷിഫ മുഹമ്മദ്

 
കാത്തിരുന്ന വിവാഹം പോലും മാറ്റിവച്ച് കൊവിഡ് സേവനത്തിനിറങ്ങി ഡോക്ടർ ഷിഫ മുഹമ്മദ്

കണ്ണൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിവാഹങ്ങൾ അടക്കമുള്ള ആഘോഷങ്ങളും ചടങ്ങുകളും പലരും മാറ്റിവയ്ക്കുകയും ലളിതമായ രീതിയിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കണ്ണൂർ സ്വദേശിയായ ഒരു യുവ ഡോക്ടർ വിവാഹം മാറ്റിവച്ച് സ്വന്തം ജീവൻ പോലും പണയംവച്ച് കൊവിഡ് രോഗികളെ ചികിത്സിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

കണ്ണൂർ പരിയാരം മെഡിക്കൽ കേളജ് ആശുപത്രിയിലെ ഹൗസ് സർജനാണ് ഡോ.മുഹമ്മദ് എം ഷിഫ. മാർച്ച് 29ന് നടക്കേണ്ടിയിരുന്ന തന്റെ വിവാഹമാണ് ജീവന് വേണ്ടി പോരാടുന്ന രോഗികൾക്കായി ഷിഫ മാറ്റി വച്ചത്. അന്ന് വിവാഹ വസ്ത്രത്തിന് പകരം ഗ്ലൗസും മാസ്‌ക്കുമടങ്ങുന്ന കൊവിഡ് സുരക്ഷാ വസ്ത്രമണിഞ്ഞ് പതിവ് പോലെ ആശുപത്രി തിരക്കുകളേക്ക് നിങ്ങി ഈ യുവതി. ‘വിവാഹം ഇനിയും നടത്താം, എന്നാൽ ആശുപത്രി ഐസൊലേഷൻ വാർഡുകളിൽ ജീവന് വേണ്ടി പൊരുതുന്ന എന്റെ രോഗികളുടെ കാര്യം അതല്ല’-ഷിഫ പറയുന്നു.

എൻസിപി നേതാവും കോഴിക്കോട് എൽഡിഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമമ്ദിന്റെ മകളാണ് ഡോ.ഷിഫ. ഷിഫയുടെ പ്രതിശ്രുത വരനായ അനസ് മുഹമ്മദും ഈ തീരുമാനത്തിന് പിന്തുണ നൽകി. ദുബായിലെ വ്യവസായിയാണ് അനസ്.സംസ്ഥാനത്ത് കൊറോണ പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളജ് കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കാനുള്ള കേന്ദ്രമാക്കി സർക്കാർ മാറ്റിയിരുന്നു.

Related Topics

Share this story