25 മിനിറ്റോളം ശ്വാസം കിട്ടാതെ പിടിഞ്ഞു, ജീവിതത്തില്‍ ഇതുപോലൊരുനുഭവം ഉണ്ടായിട്ടില്ല; കോവിഡ് അനുഭവം ഭീകരമെന്ന് പെപ്പെ റെയ്‌ന
കൊറോണാ പിടിപെട്ടപ്പോൾ ഉണ്ടായ അനുഭവം ഭീകരമായിരുന്നെന്ന് പെപ്പെ റെയ്ന. നിസ്സാരമെന്ന് തോന്നുന്ന ഒരു പനി, തൊണ്ട വരണ്ടുണങ്ങിയുള്ള ചുമ, വിട്ടു പോകാത്ത തലവേദന, ശ്വാസം മുട്ടല്‍, പിന്നെ അവസാനിക്കാത്ത ക്ഷീണവും.ഇതിൽ ഏറ്റവും ദുരിതം 25 മിനിറ്റോളം ശ്വാസം കിട്ടാതെ പിടഞ്ഞു പോയതായിരുന്നു എന്നും ജീവിതത്തില്‍ മുൻപെങ്ങും ഇതുപോലൊരുനുഭവം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.
എന്നാൽ ഇപ്പോള്‍ താൻ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചു ,തുടങ്ങിയെന്നുംറെയ്ന വെളിപ്പെടുത്തി. രണ്ടാഴ്ച മുന്‍പാണ് കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് റെയ്നയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടതു മുതല്‍ത്തന്നെ കടുത്ത ക്ഷീണത്തിലായിരുന്നു, ചെറിയ പനിയും വരണ്ട ചുമയും മാറാത്ത തലവേദനയും വല്ലാതെ വിഷമിപ്പിച്ചു. വിട്ടുമാറാത്ത ക്ഷീണമായിരുന്നു ഇക്കാലത്തെ പ്രധാന പ്രത്യേകത എന്നും റെയ്ന പറയുന്നു. ‘അല്‍പം പോലും ശ്വാസം കിട്ടാതെ പോയ നിമിഷമായിരുന്നു ഏറ്റവും ഭീകരം. ഏതാണ്ട് 25 മിനിറ്റോളം ഓക്സിജന്‍ കിട്ടാതെ വിഷമിച്ചു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമാണത്. ഓക്സിജന്‍ കിട്ടുന്നില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം നമ്മെ വല്ലാതെ ഭയപ്പെടുത്തും. പെട്ടെന്നൊരു നിമിഷം നമ്മുടെ തൊണ്ട അടഞ്ഞുപോകുന്ന അവസ്ഥ. ആദ്യത്തെ ആറെട്ടു ദിവസം പൂര്‍ണമായും ഞാന്‍ മുറിക്കുള്ളിലായിരുന്നു- റെയ്ന പറഞ്ഞു.
രണ്ടാഴ്ചയോളം നീണ്ടുനിന്ന രോഗപീഡകള്‍ക്കൊടുവിലാണ് റെയ്നയുടെ ഇപ്പോഴത്തെ മടങ്ങിവരവ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എട്ടു വര്‍ഷത്തോളം ലിവര്‍പൂളിന്റെ താരമായിരുന്ന റെയ്ന 396 മത്സരങ്ങളില്‍ അവര്‍ക്കായി ഗോള്‍വല കാത്തു. പിന്നീട് ഇറ്റലിയില്‍ എസി മിലാനിലേക്കു മാറിയെങ്കിലും അവിടെനിന്ന് വായ്പ അടിസ്ഥാനത്തില്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ താരമായി.