ഉന്മാദാവസ്ഥ, ചിലപ്പോൾ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അത് കൊണ്ട് ചെന്നു എത്തിക്കാം, കുറിപ്പ്
#കല, കൗൺസലിംഗ് സൈക്കോളജിസ്റ്
മീര അവളുടെ മാഷിനോട് പറയുന്നത് ഓര്‍മ്മയില്ലേ ? ” തിടമ്പെടുത്ത് നെറ്റി പട്ടം കെട്ടി പൂരപ്പറമ്പില്‍ പഞ്ചാരി മേളം കേട്ട് ചെവിയാട്ടി നില്‍ക്കുന്ന തൃപ്പയാര്‍ കേശവനെ കണ്ടിട്ടുണ്ടോ ? ഒറ്റ കൊമ്പനെ ?
എന്തിനാ ? എന്തിനാ കുട്ടികള്‍ അതിനെ സ്‌നേഹിക്കുന്നെ ?ആരാധിക്കുന്നെ ? ആ തലയെടുപ്പോന്നു കാണാന്‍ .. ആ ചിഹ്നം വിളിയൊന്നു കേള്‍ക്കാന്‍ .. പിന്നെ , അതിന്റെ വാലില്‍ നിന്നൊരു രോമം എടുത്ത് വളച്ചു കെട്ടി , മോതിര വിരലില്‍ ഇടാന്‍ .. മനസ്സിന്റെ പേടി മാറ്റാന്‍ .. ജന്മത്തിനു മോക്ഷം കിട്ടാന്‍ ..!
മീര പ്രണയിക്കുക ആണ്.. പ്രാത്ഥനയ്ക്കും മേലെ ആയി.. ഭരതപിഷാരടി എന്ന ലാലേട്ടന്‍ കഥാപാത്രത്തോട് എനിക്ക് അസൂയ തോന്നി. .. മാനസിക രോഗത്തിന് മരുന്ന് കഴിക്കേണ്ട , ഒരു കൗണ്‍സലിംഗ് എടുത്താല്‍ പോലും ,ചേര്‍ത്ത് നിര്‍ത്താന്‍ ആളുണ്ടാകില്ല .. അതാണ് ഇന്നും സമൂഹത്തിന്റെ മനഃശാസ്ത്രം ..
അവന്‍ ഭ്രാന്തനാണ് , അവന്റെ തലമുറ മുഴുവന്‍ ആ പഴി കേള്‍ക്കണം .. പിഷാരടി മാഷിന് വയ്യ എന്ന് അയാള്‍ തന്നെ കണ്ടെത്തുക ആണ് .. രോഗത്തില്‍ നിന്നും ഓടി ഒളിക്കാന്‍ അയാള്‍ ജോലിയില്‍ നിന്ന് വരെ വിട്ടു നില്‍ക്കുക ആണ് . അറിവൊരു ഭാരമായി മാറുന്നത് ഇങ്ങനെ ആണെന്ന് പിഷാരടി മാഷിലൂടെ വരച്ചു കാട്ടി ..
പക്ഷെ , അയാളെ ചേര്‍ത്ത് പിടിക്കാന്‍ ഉറ്റവര്‍ എന്നുമുണ്ട് . അമ്മ, സഹോദരന്‍, പിന്നെ മീര.. ? അതാണല്ലോ ഏത് മരുന്നിനെക്കാളും വലുത് .. ബൈപോളാര്‍ എന്താണെന്നു അറിയോ ? വൈകാരിക അവസ്ഥ രണ്ടു ദ്രുവങ്ങളിലേയ്ക്ക് , അതായത് , ഉന്മാദവും വിഷാദവും മാറി മാറിവരുന്ന രോഗമാണ് ബൈപോളാര്… സ്വാഭാവികമായ സങ്കടവും വിഷാദവും തുടങ്ങി അങ്ങേ അറ്റത്തെ ഘട്ടത്തില്‍ എത്തുന്ന ഇടമാണ് ബൈപോളാര്‍ ..
ചിലപ്പോള്‍ വിഷാദമില്ലാതെ ഉന്മാദം മാത്രമായി ബൈപോളാര്‍ രോഗം പ്രത്യക്ഷപ്പെട്ടെന്നു വരാം ..മനുഷ്യര്‍ക്കെല്ലാവര്‍ക്കുമുണ്ടാകുന്ന ഒരു വികാരമാണ് സങ്കടം. പല കാരണങ്ങള്‍ കൊണ്ട് മനുഷ്യര്‍ സങ്കടപ്പെടുന്നു. എന്നാല്‍ സങ്കടവും, വിഷാദവും രണ്ടും രണ്ടാണ് .. സങ്കടം വിഷാദത്തിന്റെ ഒരംശം മാത്രമാണ്. വിഷാദത്തില്‍ അനുഭവപ്പെടുന്ന സങ്കടം തീവ്രമായതും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും നിലനില്‍ക്കുകയും ചെയ്യും ..
പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ കൂടുതലായ സങ്കടമായിരിക്കും വിഷാദത്തില്‍ അനുഭവപ്പെടുക. കാരണങ്ങളില്ലാതെ തന്നെ സ്ഥായിയായി നില്‍ക്കുന്ന സങ്കടം. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഉണ്ടാകുന്നതെങ്കിലും അതിന് കാരണമായ സാഹചര്യങ്ങള്‍ മാറിയാലും സങ്കടം മാറില്ല .,.
. പ്രഭാത വേളകളില്‍ സങ്കടം കൂടുതലായി തോന്നുക, മധ്യാഹ്‌നത്തോടെ കുറച്ച് ആശ്വാസം തോന്നുക. ഇത് വിഷാദരോഗത്തിന്റെ മുഖ്യമായ ലക്ഷണങ്ങളിലൊന്നാണ്……. ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുക, ഉറങ്ങിയാലും കൂടെക്കൂടെ എഴുന്നേല്‍ക്കുക. ഇവയില്‍ ഏതുതരത്തിലുള്ള ഉറക്കഭംഗവും ഉണ്ടാകാമെങ്കിലും രാവിലെ പതിവിനു മുമ്പേ ഉറക്കം ഉണരുക പിന്നെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ എത്തുക എന്നതും ഇതിന്റെ ലക്ഷണം ആണ് … ഔദ്യോഗികകാര്യങ്ങള്‍ പോലും ചെയ്യാന്‍ ആകില്ല .,.. ആഴമുള്ള കയത്തിലേക്ക് താഴ്ന്നു പോകുന്ന പോലെ തോന്നും .. ഹൃദയം ദ്രുതഗതിയില്‍ ഇടിക്കുന്ന പോലെ .. കാര്യങ്ങള്‍ ചെയ്യുന്നതിന് ഊര്‍ജ്ജം ഇല്ലാത്തതുപോലെയും കൂടുതല്‍ അധ്വാനത്തോടെ ചെയ്യേണ്ടി വരുന്നതുപോലെയും തോന്നുക. പെട്ടെന്ന് ക്ഷീണവും അവശതയും തോന്നും .. ഒന്നും ശെരിയാകാന്‍ പോകുന്നില്ല എന്ന നിരാശ കാര്‍ന്നു തിന്നും ..
വിഷാദരോഗം ബാധിക്കുന്നവരില്‍ ഏതാണ്ട് 15 ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. …… ആരും തന്നെ മനസ്സിലാകുന്നില്ല .. താന്‍ അനുഭവിക്കുന്നത് എന്താണെന്നു ഒരാള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുകയും ഇല്ല … ഈ അവസ്ഥയില്‍ നിന്നുള്ള ഒരേയൊരു മോചനം മരണമാണെന്ന് അവര്‍ കരുതുന്നു…… വിഷാദം ബാധിച്ചവരെ ആശ്വസിപ്പിക്കാനോ അവരുടെ തര്‍ക്കിക്കാനോ തുനിയുന്നു. ഇത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നു. ആശ്വാസ വചനത്തേക്കാള്‍ തങ്ങളുടെ അവസ്ഥ ആരെങ്കിലും മനസ്സിലാക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുക .. അവരനുഭവിക്കുന്ന ദൈന്യതയും നിസ്സഹതയും ഏറെ ആണ് ..
വിഷാദത്തിന്റെ നേര്‍ വിപരീതാവസ്ഥയാണ് ഉന്മാദം……. ശരീരത്തിലും മനസ്സിലും ഉണര്‍വ് കത്തിക്കയറുന്നതുപോലെ തോന്നും. ഭീമമായ ഊര്‍ജ്ജം അനുഭവപ്പെടുന്നത് കൊണ്ട് ഉന്മാദം ബാധിച്ചയാള്‍ എപ്പോഴും എന്തെങ്കിലും ചെയ്തുക… വിഷാദത്തില്‍ താത്പര്യം കുറയുമെങ്കില്‍ ഉന്മാദത്തില്‍ എല്ലാ കാര്യങ്ങളോടും അമിത താത്പര്യം തോന്നും. വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരാണ് ഉന്മാദം ബാധിച്ചവര്‍ . ഇല്ലാത്ത കാശു ഉണ്ടാക്കി അമിതമായി സാധനങ്ങള്‍ വാങ്ങും .. കണ്ടവരില്‍ നിന്നൊക്കെ കടം വാങ്ങും .. വിഷാദാവസ്ഥയില്‍ ലൈംഗിക താല്പര്യം ഇല്ല എങ്കില്‍ അതിരു കടന്ന ലൈംഗിക താത്പര്യം. ആണ് ഉന്മാദാവസ്ഥയില്‍,, സ്ത്രീകളില്‍ ചിലപ്പോ ചൂഷണം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അത് കൊണ്ട് ചെന്നു എത്തിക്കാം ..
വിഷാദത്തിലേതുപോലെ ഉന്മാദത്തിലും ഉറക്കം കുറവുണ്ടാകും. എന്നാല്‍ ,ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഉറങ്ങിയാലും ഉന്മേഷത്തിന് കുറവ് അനുഭവപ്പെടില്ല. …… കാര്യങ്ങള്‍ വിവേചിച്ചറിയാനുള്ള കഴിവ് പൂര്‍ണമായും നഷ്ടപ്പെടുന്നു. ചിന്തകള്‍ മനസ്സില്‍ തിളച്ചു മറിയുകയും ഒടുവില്‍ അവ പരസ്പര ബന്ധമില്ലാതെയായി മാറുകയും ചെയ്യും .. ഉന്മാദത്തില്‍ സ്വയം മതിപ്പും, അവനവന്റെ കഴിവുകളെക്കുറിച്ചുള്ള ധാരണയും പരിധിവിട്ടു കൂടുന്നു…… വിഷാദാവസ്ഥയുടെ നേരെ വിപരീതം ..
വിഷാദത്തിനുള്ളതുപോലെ ഉന്മാദത്തിനും ഫലപ്രദമായ ചികിത്സയുണ്ട്. പ്രധാനമായ ചികിത്സ ഔഷധങ്ങളാണ്. മനസ്സിന് സ്ഥിരത വരുത്താന്‍ സഹായിക്കുന്ന മൂഡ് സ്റ്റെബിലൈസര്‍ .. അതായത് , തലച്ചോറിലെ രാസവ്യതിയാനങ്ങള്‍ ക്രമീകരിക്കുക .. പ്രമേഹത്തിന്റെയും, അമിത രക്തസമ്മര്‍ദ്ദത്തിന്റെയും കാര്യത്തിലെന്നപോലെ വിഷാദരോഗവും ശരീരത്തില്‍ വിശേഷിച്ച് മസ്തിഷ്‌കത്തിലുണ്ടാകുന്ന തകരാറുകളുടെ ഫലമാണ്. അതിനാല്‍ മരുന്നുകള്‍ അനിവാര്യമാണ് .. ലക്ഷണങ്ങള്‍ വായിക്കുമ്പോള്‍ അല്ലേല്‍ കേള്‍ക്കുമ്പോള്‍ ഇതൊക്കെ എനിക്കും ഉണ്ട് എന്നങ്ങു തീരുമാനിക്കരുത് .. മറ്റൊരു തലത്തില്‍ ആണത് വിശകലനം ചെയ്യേണ്ടത് .. ജീവിതം മുന്നോട്ടു പോകുന്നില്ല , അതിനെ ബന്ധിക്കുന്നു എന്ന് വരുമ്പോഴാണ് അതൊരു രോഗം ആയി കണക്കാക്കേണ്ടത് .. ദൈനം ദിന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ ..ആണ് അത് രോഗമാണോ എന്ന് ശ്രദ്ധിക്കേണ്ടത് .. എല്ലാ മാനസിക രോഗങ്ങളും നിര്‍ണയിക്കപ്പെടുന്നത് , രോഗ ലക്ഷണങ്ങളില്‍ കൂടി ആണ് . ഒരു ലക്ഷണം കണ്ടു എന്നത് കൊണ്ട് രോഗം ആകില്ല .. അതിനു ചില കണക്കുകളും ഉണ്ട് .. ഒരുമിച്ചു വരുന്ന കുറെ ലക്ഷണങ്ങള്‍ കണക്കാക്കി ആണ് ഇന്ന രോഗം ആണോ എന്ന് നിര്‍ണ്ണയിക്കുന്നത് ..
രോഗിയുമായി സംസാരിച്ചു . ജീവിതത്തെ കുറിച്ച് , കാഴ്ചപ്പാടുകളെ കുറിച്ച് , ചിന്തകളെ കുറിച്ച് , ദിനചര്യകളെ കുറിച്ച് ഒക്കെ മനസ്സിലാക്കി ആണ് രോഗം നിര്‍ണയിക്കപ്പെടുന്നത് .. എന്ത് കൊണ്ട് ബൈപോളാര്‍ ഉണ്ടായി എന്ന് പറയാന്‍ ആകില്ല .. പാരമ്പര്യം തൊട്ടു തലച്ചോറില്‍ ഉണ്ടാകുന്ന ചില രാസവസ്തുക്കളുടെ വ്യതിയാനങ്ങള്‍, ഹോര്‌മോണുകളുടെ വ്യതിയാനങ്ങള്‍ ,ജീവിത സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ വരെ അതിനു കാരണം ആകാം .. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു ചികില്‍സിക്കേണ്ട അവസ്ഥ എന്നത് അങ്ങേ അറ്റം ആകുമ്പോള്‍ മാത്രമാണ് .. കൂടെ ഉള്ളവരുടെ പിന്തുണ വളരെ പ്രധാനമാണ് .. മരുന്ന് കഴിച്ച ഉടനെ ഒരു ശമനം കണ്ടു എന്ന് പറഞ്ഞു നിര്‍ത്തരുത് .. ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലത്തോളം മാറുന്നു കഴിക്കണം ..
ബൈപോളാര്‍ രോഗത്തിന് ലഹരി എന്നത് പാടെ മാറ്റി നിര്‍ത്തേണ്ട ഒന്നാണ് .. അത്തരം പ്രവണത ഉള്ള ഒരാള്‍ക്ക് , സ്‌നേഹിക്കുന്ന ഒരാളുടെ തണല്‍ ഇല്ലാതെ പറ്റില്ലാലോ അതൊക്കെ മറികടക്കാന്‍ .. മരുന്നുകളുടെ സഹായം ഇല്ലാതെ മസ്തിഷ്‌കത്തിലെ രാസവസ്തുക്കള്‍ ക്രമമായി നില്‍ക്കണം എങ്കിലും ചുരുങ്ങിയത് ഇത്ര നാളുകള്‍ എന്നുണ്ട് .. ആവര്‍ത്തന സ്വഭാവം ഉള്ള ഒരു രോഗമാണ് ബൈപോളാര്‍ , അത് കൊണ്ട് തന്നെ നിശ്ചിത കാലം മരുന്ന് അനിവാര്യമാണ് ..