Times Kerala

അപ്രതീക്ഷിതമായി മകനെ വിധി തട്ടിയെടുത്തു, അന്ത്യ ചുംബനം പോലും നല്കാനാകാതെ പ്രവാസികളായ മാതാപിതാക്കൾ

 
അപ്രതീക്ഷിതമായി മകനെ വിധി തട്ടിയെടുത്തു, അന്ത്യ ചുംബനം പോലും നല്കാനാകാതെ പ്രവാസികളായ മാതാപിതാക്കൾ

ജിദ്ദ: സ്വന്തം മകന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ സാധിക്കാതെ തകര്‍ന്ന് ഇരിക്കുകയാണ് പ്രവാസികളായ മാതാപിതാക്കള്‍. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍ പിള്ള (19) ആണ് മരിച്ചത്. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുല്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജിദ്ദയിലെ അല്‍വുറൂദ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒന്നര വര്‍ഷം മുമ്പ് ബിരുദ പഠനത്തിന് ആയി രാഹുല്‍ ബംഗളൂരുവിലെ ഒരു കോളേജില്‍ ചേര്‍ന്നു. കൊറോണ വ്യാപന ഭീതിയില്‍ കോളേജ് അടച്ചതിനെ തുര്‍ന്ന് വീട്ടില്‍ ബന്ധുക്കള്‍ക്ക് ഒപ്പം താമസിച്ച് വരികയായിരുന്നു രാഹുല്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി വിധി രാഹുലിനെ തട്ടിയെടുക്കുന്നത്.

കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍, നാട്ടിലെത്താനോ മകന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിക്കാത്ത സങ്കടക്കടലിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരനും.മാസങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ വന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ് തിരിച്ചു പോയതായിരുന്നു രാഹുല്‍. ഈ മാസം വീണ്ടും ജിദ്ദയിലേയ്ക്ക് വരാനിരുന്നെങ്കിലും കൊറോണ മൂലം വിമാന സര്‍വിസുകള്‍ അതിനകം നിര്‍ത്തി വെച്ചിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. മാതാവ്: മഞ്ജു പിള്ള. സഹോദരന്‍: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി രോഹിത് പിള്ള. ജിദ്ദയില്‍ സ്വന്തമായ ബിസിനസ്സ് ഏര്‍പ്പാടുകളില്‍ വ്യാപൃതനായ ജയറാം പിള്ള നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക വേദികളില്‍ സജീവ പ്രവര്‍ത്തകനാണ്.

Related Topics

Share this story