Times Kerala

പിഞ്ചുകുഞ്ഞിനെ വിറ്റ മുത്തശ്ശി പിടിയില്‍ ,മാതാവിനെയും കൂട്ടി പോലീസ് പൊള്ളാച്ചിക്ക്

 

ആലത്തൂര്‍: കുനിശേരിയില്‍ നവജാത ശിശുവിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് പൊള്ളാച്ചിയിലെത്തിച്ച് വിറ്റെന്ന് സംശയിക്കുന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കോയമ്പത്തൂര്‍ പൊള്ളാച്ചി റൂട്ടിലെ ഉള്‍പ്രദേശത്തു നിന്ന് ബിജിയെ പോലീസ് പിടികൂടിയതായി സൂചനയുണ്ട്.ആലത്തൂര്‍ സി.ഐ: കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിന്റെ മാതാവ് കുനിശ്ശേരി കുന്നുംപുറം കണിയാര്‍കോട്ടില്‍ ബിന്ദുവുമായി പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. കുട്ടിയെ കൈമാറിയത് ഇടനിലക്കാരന്‍ വഴിയാണെന്നാണ് വിവരം. ഇയാളെ പിടികൂടിയാലേ കുട്ടിയെ ആര്‍ക്കാണു വിറ്രതെന്നു കണ്ടെത്താനാകൂ എന്ന് പോലീസ്.

ബിന്ദുവിന്റെ അഞ്ചാമത്തെ പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് കാണാതായത്. ഡിസംബര്‍ 25ന് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. 29ന് രാജനും ബിജിയുമെത്തി ബിന്ദുവിനെയും അഞ്ചു മക്കളേയും കൂട്ടിക്കൊണ്ടുപോയി. ജനുവരി രണ്ടിന് നവജാത ശിശുവിനെ കൂടാതെ ബിന്ദു തിരിച്ചെത്തിയതോടെ സംശയം തോന്നിയ സമീപവാസികള്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ ഹെല്‍പ് ലൈനായ തണല്‍ ഭാരവാഹികള്‍ ആലത്തൂര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

Related Topics

Share this story