ജപ്പാൻകാരുടെ സ്വന്തം ‘ഹഡാകാ മട്സൂരി’, നഗ്നയോട്ടത്തിനു പിന്നിൽ.!!
ജപ്പാനില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു പ്രധാന ഉത്സവമാണ് ഹഡാകാ മട്‌സൂരി. ‘നഗ്‌നരുടെ ഉത്സവം’ എന്നാണു പോരിന്അർഥം . പതിനായിരക്കണക്കിന് ആളുകളാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നഗ്‌നരായി എത്തുന്നത്. സൈദൈജി കനോനിന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഈ ഉത്സവം എല്ലാവർഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് നടക്കുന്നത്. പുരുഷന്മാർ മാത്രമാണ് ഈ ഉത്സവത്തില്‍ പങ്കാളികളാകുന്നത്.
പൂര്‍ണമായും നഗ്‌നരാകാതെ അല്പവസ്ത്രം ധരിച്ചു ഉത്സവത്തില്‍ പങ്കെടുക്കുക എന്നതാണ് ചടങ്ങ്. അര മറയ്ക്കുന്ന ‘ഫുണ്ടോഷി’യും ‘ടാബി’ എന്ന വെള്ള സോക്‌സുമാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ധരിക്കുന്നത്. കൃഷിയില്‍ വിളവ് ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ചില പ്രേത്യേക ചടങ്ങുളക്ക ശേഷം അര്‍ദ്ധ നഗ്‌നരായ പുരുഷന്മാര്‍ ക്ഷേത്രത്തിന് ചുറ്റുമോടാന്‍ തുടങ്ങും. പിന്നീട് ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കുളത്തിലായിരിക്കും. ഇവിടെ നിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ഭാഗത്ത് എത്താന്‍.
രാത്രി പത്തുമണിയോടെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയെത്തി ജനങ്ങള്‍ക്ക് നേരെ 100 കെട്ട്, ചുള്ളിക്കമ്പുകളും 20 സെന്റിമീറ്ററോളം വലിപ്പമുള്ള രണ്ട് ഷിംഗി കമ്പുകളും എറിയും. ഉത്സവത്തില്‍ പൂജാരി എറിഞ്ഞ് നല്‍കുന്ന ഷിംഗി കമ്പുകള്‍ പിടിയ്ക്കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസമാണുള്ളത്. ഈ ചടങ്ങ് അരമണിക്കൂര്‍ നീണ്ടു നില്‍ക്കും. ഷിംഗി കമ്പുകളും ചുള്ളിക്കമ്പുകളും കൈക്കലാക്കുന്നതിനിടെ നിരവധി ഭക്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജപ്പാനിലെ ഒക്കയാമ നഗരത്തില്‍ നിന്ന് ട്രയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്.