Times Kerala

ആര്‍ത്തവത്തെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച ഇരുപത്തിമൂന്നുകാരി മരിച്ച നിലയില്‍

 

കാഠ്മണ്ഡു: ആര്‍ത്തവത്തെ തുടര്‍ന്ന് മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിച്ച ഇരുപത്തിമൂന്നുകാരി മരിച്ച നിലയില്‍. ചൗപാടി എന്ന ആചാരപ്രകാരം മാറ്റിപ്പാര്‍പ്പിച്ച യുവതിയാണ് മരിച്ചത്.

നേപ്പാളിലാണ് സംഭവം. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് ഇവിടുത്തെ ആചാരമാണ്. ആര്‍ത്തവം കഴിയുന്നത് വരെ ഈ കുടിലിലാണ് സ്ത്രീകള്‍ താമസിക്കേണ്ടതും ഉറങ്ങേണ്ടതും.

അതിശൈത്യ കാലാവസ്ഥയില്‍ പോലും ചൗപടി കുടിലിലേക്ക് സ്ത്രീകള്‍ മാറിത്താമസിക്കണം. ഗൗരി ബായ്ക് എന്ന യുവതിയാണ് മരിച്ചത്. തണുപ്പ് മാറ്റാനായി ചൗപടി കുടിലില്‍ ഗൗരി തീ കൂട്ടിയിരുന്നു.

ഇതേതുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടായിരിക്കും ഗൗരി മരിച്ചതെന്നാണ് പ്രദേശവാസികളുടെ നിഗമനം. സമാന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം രണ്ട് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചിരുന്നു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഗൗരി മരിച്ചതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകു. അതേസമയം ചൗപടി പിന്തുടരുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആഗസ്റ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ഇതിനെതിരെ പുതിയ നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

ഈ കൃത്യത്തിന് നിര്‍ബന്ധിക്കുന്നവര്‍ക്ക് മൂന്നുമാസം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും ഈടാക്കുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 25ഉം 15ഉം വയസുള്ള പെണ്‍കുട്ടികളാണ് ചൗപടി കുടിലില്‍ മരിച്ചത്.

Related Topics

Share this story