എട്ടു വയസ്സുള്ള പെണ്‍കുട്ടിക്ക് എണ്‍പതുകാരിയുടെ ശരീരം ; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗം ബാധിച്ച് ബാലിക
‘പ്രൊജേറിയ’ എന്ന് പേരുള്ള ജനിതക രോഗം കാരണം അന്ന സെകിഡോന്‍ എന്ന ബാലികക്ക് തന്റെ എട്ടാം വയസ്സിലാണ് വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ജീവൻ നഷ്ടമായത്. രോഗമാണ് മരണ കാരണം. ലോകത്ത് തന്നെ ആകെ 160 പേര്‍ക്ക് മാത്രമാണ് ഈ രോഗാവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനിക്കുമ്പോൾ തന്നെ പ്രായമാകൻ തുടങ്ങുന്നു എന്നതാണ് ഈ രോഗാവസ്ഥയുടെ പ്രത്യേകത.
അസാധാരണമായി പ്രോട്ടീന്‍ നിര്‍മിക്കുന്ന ഹച്ചിന്‍സണ്‍ ഗില്‍ഫോര്‍ഡ് പ്രോജേറിയ സിന്‍ഡ്രോം എന്നാണ് ഈ രോഗത്തെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഇത്തരം പ്രോട്ടീനുകളടങ്ങിയ കോശങ്ങള്‍ വേഗത്തില്‍ പ്രായം കൂടുന്നതിന് കാരണമാകുന്നു. പ്രോജേറിയ ബാധിച്ച രോഗികള്‍ സാധാരണയായി പതിമൂന്ന് വയസ്സിനകം ഹൃദയാഘാതമോ പക്ഷാഘാതമോ ബാധിച്ച് മരിക്കാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
യുക്രെയ്‌നിലെ ഒരു സാധാരണ കുടുംബത്തില്‍ 2012ലാണ് അന്നയുടെ ജനനം. ജനിച്ച് അധികം വൈകാതെ തന്നെ അന്നയിലെ അസുഖത്തെ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമായതിനാല്‍ തന്നെ, സശ്രദ്ധം സമയമെടുത്തായിരുന്നു പരിശോധനകളും പഠനങ്ങളും നടന്നിരുന്നത്. ഒരു വയസ് ആകുന്നതിന് മുൻപ് തന്നെ അന്നയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. ഈ മാറ്റങ്ങള്‍ പിന്നീട് ഓരോ വര്‍ഷവും കൂടി വന്നു. മുടി കൊഴിച്ചില്‍, നര, വാര്‍ധക്യത്തിലേത് പോലെ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുക എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. ‘പ്രൊജേറിയ’ ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാനാകില്ല. മരുന്നുകള്‍ കൊണ്ട്, രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ ശ്രമം നടത്താമെന്ന് മാത്രം. പരമാവധി 20 വര്‍ഷമാണ് ‘പ്രൊജേറിയ’ ബാധിച്ച ഒരാള്‍ക്ക് ജീവിക്കാനാവുക. മരണം ഇതിന് മുൻപ് എപ്പോള്‍ വേണമെങ്കിലും കടന്നു വന്നേക്കാം. അന്നയുടെ കാര്യത്തില്‍, പല തവണ സ്‌ട്രോക്കുകളെ അതിജീവിച്ചതായിരുന്നു അവള്‍. ഒടുവില്‍ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.