കൊറോണ വൈറസിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല.!
ബെയ്ജിങ്: കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട് . കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും.ഇതിൽ ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നത്.
ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി. വ്യാഴാഴ്ച മുതല്‍ കാണാതായ ഇയാളെ നിർബന്ധപൂർവം ക്വാറന്‍റൈന്‍ ചെയ്തിരിക്കയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും വിട്ടയക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായി.
ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയിൽ നടക്കുന്ന സംഭവങ്ങൾ പുറം ലോകം അറിയാതിരിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
അതേസമയം വുഹാനിലും ഹുബൈയിലും സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മിഖായേല്‍ റയാന്‍ അറിയിച്ചു. ചൈനയില്‍ കൊറോണ മരണസംഖ്യ 910 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെത്തും.