ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ ടീച്ചര്‍
ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ സാധിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ .പി. കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സെന്‍ട്രല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കോറോണ ബാധയെ നിയന്തണത്തിലാക്കാന്‍ സാധിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്.
കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങള്‍ ജില്ലാ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. ആര്‍ദ്രം പോലുള്ള പദ്ധതികളിലൂടെ ആരോഗ്യ രംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി വലിയ രീതിയിലുള്ള സാമ്പത്തിക സഹായമാണ് ആശുപത്രികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറമേ അത്യാധുനിക ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളിൽ ഒരുക്കുന്നുണ്ട്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 14ഉം രണ്ടാം ഘട്ടത്തില്‍ 40ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് രൂപീകരിക്കുമെന്നും ഒരു ഡോക്ടറേയും മൂന്ന് നഴ്‌സുമാരേയും ഇവിടെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രായമെത്തിയവര്‍ക്കായി ജെറിയാട്രിക് വാര്‍ഡും സജ്ജമാക്കും.
ഹൃദ്രോഗ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിനുള്ള ഹൈടെന്‍ഷന്‍ സബ് സ്‌റ്റേഷന്റെ ശിലാസ്ഥാപനം ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് നിര്‍വ്വഹിച്ചു. സമാനതകളില്ലാത്ത നവീകരണപ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.ജമുന വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജ്യോതി മോള്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ.എ. റസാഖ്, ബഷീര്‍ കോയാപ്പറമ്പില്‍, ബിന്ദു തോമസ്, ജി. മനോജ് കുമാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, നഗരസഭാംഗങ്ങളായ ഷോളി സിന്ധുകുമാര്‍, എ.എം. നൗഫല്‍, ഡി. ലക്ഷ്‌മണന്‍, ആര്‍.എം.ഒ. ഡോ. എസ്. ഷാലിമ, ഡോ. രാധാകൃഷ്ണന്‍, ഡോ. ആര്‍.വി. രാംലാല്‍, ബി. നസീര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.റ്റി.എസ്. സിദ്ധാര്‍ത്ഥന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.