കൗമാരക്കാരൻ മാതാപിതാക്കളെയും സഹോദരിയെയും വെടിവച്ചുകൊന്നു
ന്യൂജഴ്സി: മാതാപിതാക്കളെയും സഹോദരിയുമുൾപ്പെടെ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന കൗമാരക്കാരൻ അറസ്റ്റിൽ. യുഎസിലെ ന്യൂജഴ്സിയിലാണ് പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പുതുവത്സരദിനത്തിലാണ് കൗമാരക്കാരൻ കൂട്ടക്കൊല നടത്തിയതെന്ന് മോണ്മൗത്ത് കൗണ്ടി ഷെരിഫിന്റെ ഓഫീസ് അറിയിച്ചു. മരണം നടന്ന വീട്ടിൽനിന്നാണ് കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
സ്റ്റീവൻ കൊളോജി(44), ലിൻഡ കൊളോജി(42), ബ്രിട്നി കൊളോജി(18), ഇവരുടെ കുടുംബ സുഹൃത്ത് മേരി ഷൂൾട്ട്സ്(70) എന്നിവരാണ് പുതുവത്സര ദിനത്തിൽ കൊല്ലപ്പെട്ടത്. ഓട്ടോമാറ്റിക് തോക്കിൽനിന്ന് ഇവർക്കു വെടിയേൽക്കുകയായിരുന്നു.