ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് അമലാ പോൾ
തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത നികുതി വെട്ടിച്ച കേസുമായി ബന്ധപ്പെട്ട് അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് അമലയ്ക്കും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് അമലാ പോള്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അമല സമയം നീട്ടി ചോദിച്ചത്.
അമലയും ഫഹദും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍ വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്.
അതേസമയം, വാഹന റജിസ്ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനു ഇന്ന് ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.
സമാന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു.